മലയാള കവിതയില്‍ ആധുനികതയുടെ വാതില്‍ തുറന്ന കവികളില്‍ പ്രമുഖനാണ് എം.എന്‍. പാലൂര്. 1960 കളുടെ ആദ്യഭാഗം മലയാള സാഹിത്യത്തില്‍ ഒരു നവോത്ഥാനത്തിന്റെ ഘട്ടമായിരുന്നു. എന്‍.എന്‍. കക്കാട്, അയ്യപ്പപണിക്കര്‍, മാധവന് അയ്യപ്പത്ത്, ആര്. രാമചന്ദ്രന് തുടങ്ങിയവരാണ് അന്ന് ആധുനിക കവിതയ്ക്ക് ബീജാവാപം നല്കിയ കവികളില്‍ പ്രമുഖര്‍. ഇതില്‍ എന്‍.വി. കൃഷ്ണവാരിയരുടെ നേതൃത്വത്തിലുള്ള ഒരു കാവ്യരചനാസമ്പ്രദായം നിലവില്‍ വന്ന കാലത്ത് അതിന്റെ ചുവടുപിടിച്ചാണ്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശിഷ്യത്വത്തിന്റെ കീഴിലാണ് പാലൂര് രംഗത്തിറങ്ങുന്നത്.
പാലൂര് അന്ന് ബോംബെ(മുംബൈ) വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. നഗരജീവിതത്തിന്റെ തിക്കും തിരക്കും അനുഭവിച്ചറിഞ്ഞ കവി ആധുനിക ജീവിതത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് ബോധവാനായി. അത് പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ ആദ്യകാല കവിതകള്‍. വിമാനത്താവളത്തില്‍ ഒരു കവി, പേടിത്തൊണ്ടന്‍ തുടങ്ങിയ ആദ്യകാല കൃതികളില്‍ ഈ പൊള്ളത്തരങ്ങളെയും നാട്യങ്ങളെയും തുറന്നുകാണിക്കുന്ന കവിതകളാണുള്ളത്. അവന് ഇരുപതാം ശതകത്തില്‍ അനാസിനാകുന്നു പ്രധാന ഭക്ഷണം… എന്നെഴുതിയത് അക്കാലത്തെ ജീവിതത്തിന്റെ പൊള്ളത്തരങ്ങളും നാട്യങ്ങളും തുറന്നു കാണിക്കാന്‍ വേണ്ടിയാണ്. തുടര്‍ന്നുള്ള രചനകളെല്ലാം തന്നെ പുതു കവിതകളെന്ന ഗണത്തില്‍ പെടുന്നു. കവിതയുടെ പഴയ പാരമ്പര്യരീതിയെ തിരസ്ക്കരിക്കാതെ തന്നെ പുതിയ ആശയങ്ങളെ സന്നിവേശിപ്പിക്കുന്ന രീതി അദ്ദേഹം തന്റെ കവിതകളില്‍ പ്രകടമാക്കി. പ്രഭാതത്തെക്കുറിച്ചുള്ള കവിതയടക്കം ഈയൊരു മാറ്റം ഉള്‍ക്കൊള്ളുന്നവയാണ്.
വ്യക്തിജീവിതത്തിന്റെ തിക്താനുഭവങ്ങളെ കാവ്യവിഷയമാക്കാന്‍ അദ്ദേഹം മെനക്കെട്ടില്ല. അതേസമയം അദ്ദേഹം എഴുതിയത് സാമൂഹിക ജീവിതത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന അനാചാരങ്ങള്‍, അഴിമതികള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവ ഉന്മൂലനം ചെയ്യാനുള്ള തീവ്രശ്രമത്തോടെയാണ്.
ഭാവാത്മകമായ കവിതകള്‍ ഒട്ടേറെ അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ ഭാവാത്മകതയിലും അദ്ദേഹം നിശിതമായ പരിഹാസത്തിന്റെ കൂരമ്പുകളുമായാണ് വരുന്നത്. പില്ക്കാലത്ത് എഴുതിയ പച്ചമാങ്ങ പോലെയുള്ള കൃതികള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ബിംബകല്‍പ്പനകളുടെ കാര്യത്തിലാണ് പാലൂര് ഏറ്റവും വ്യതിരിക്തനായി നില്‍ക്കുന്നത്. ഉഷസേ മനുഷ്യന്റെ സൗന്ദര്യസങ്കല്പം ആകെ കുറച്ചാരു നിര്‍മ്മിച്ചുനിന്നെ….. എന്ന ഈരടികള്‍ കാല്പനികം അല്ലെങ്കില്‍ ഭാവാത്മകം എന്ന് നമുക്ക് തോന്നുമെങ്കിലും നവീനകവിതയുടെ മുഖമുദ്രകള്‍ ഉള്ളവയായിരുന്നു.
പണ്ഡിതനായ കവിയാണ് പാലൂര്. മഹാഭാരതം പല ആവര്‍ത്തി വായിച്ച് ഭാരതത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാഭാരതകഥകളെയും കഥാപാത്രങ്ങളെയും പുനരാവിഷ്കരിക്കാനോ ആധുനിക ജീവിതവുമായി കൂട്ടിയിണക്കി അവയെ വ്യാഖ്യാനിക്കാനോ അതിന് കാവ്യരൂപം നല്‍കാനോ അദ്ദേഹം ശ്രമിച്ചു. ബാഹുകന് പോലെയുള്ള കൃതികള്‍ അതിന് തെളിവാണ്. മഹാഭാരതത്തിന്റെ ദാര്‍ശനികമായ ആഴം കണ്ടെത്തിയ കവിയെന്ന് അദ്ദേഹത്തെ വിളിക്കാം. അത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ദൃഷ്ടാന്തമായി നമുക്ക് കണക്കാക്കാം.
വ്യക്തിജീവിതത്തില്‍ ഏറെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് കവിക്ക്. ദാരിദ്ര്യം, തൊഴിലിനുവേണ്ടിയുള്ള അലച്ചില്‍ ഇതൊക്കെ വാസ്തവത്തില്‍ കവിഹൃദയത്തെ പക്വമാക്കുകയും ജീവിതത്തിന്റെ നിരര്‍ത്ഥതയെക്കുറിച്ച് ബോധവാനാക്കുകയും ചെയ്തു. ഈ കഥകളെല്ലാം ഒട്ടും വളച്ചുകെട്ടില്ലാതെ തന്റെ ആത്മകഥയായ കഥയില്ലാത്തവന്റെ കഥ എന്ന കൃതിയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതൊരു തുറന്നെഴുത്താണ്, ആത്മാര്‍ത്ഥതയുടെ എഴുത്താണ്, എതിര്‍പ്പിന്റെ എഴുത്താണ്. അങ്ങനെ കവിതയില്‍ ഉരുത്തിരിഞ്ഞുവന്ന ജീവിതദര്‍ശനം കാവ്യാത്മകമായി പില്ക്കാലത്ത് ആത്മകഥയില്‍ എഴുതി പൂര്‍ത്തിയാക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണിത്.
താന്‍ ആരുമല്ല എന്ന ബോധം വളര്‍ന്ന് ഒരു ദാര്‍ശനികമായ തലത്തില്‍ എത്തിനില്‍ക്കുന്ന കവിയെയാണ് പാലൂരില്‍ നാം കാണുന്നത്. പ്രകടനാത്മകതയിലും പ്രചരണാത്മകതയിലും വിമുഖനായിരുന്നു കവി. തന്റേതു മാത്രമായ തട്ടകത്തില്‍ ഇരുന്നുകൊണ്ട് ചിന്താബന്ധുരമായ കവിതകളിലൂടെയും ആലോചനാമൃതമായ ആത്മകഥയിലൂടെയും അദ്ദേഹം കേരളീയരെ രസിപ്പിച്ചു. അല്ലെങ്കില്‍ ത്രസിപ്പിച്ചു. ലാളിത്യത്തിന്റെ പ്രയോക്താവെന്ന് ഒരു കവിയെ വിളിക്കാമെങ്കില്‍ അത് പാലൂര് മനയ്ക്കല്‍ മാധവന് നമ്പൂതിരിയെ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: