കഥയില്ലാത്തവന്റെ കഥ എന്നാണ് എം.എന്‍.പാലൂരിന്റെ ആത്മകഥയുടെ പേര്. ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ കഥകളുടെ വിവരണമായിരുന്നു ആ ആത്മകഥ. ദീര്‍ഘകാലം മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്യുകയും അതിനിടയില്‍ കവിതയെ പ്രണയിക്കുകയും ചെയ്തു എം.എന്‍.പാലൂര് എന്ന പാലൂര് മനയ്ക്കല്‍ മാധവന് നമ്പൂതിരി.
എറണാകുളം ജില്ലയിലെ മൂഴിക്കുളത്തിനടുത്ത് പാറക്കടവില്‍ 1932 ജൂണ്‍ 22ന് ജനിച്ച എം.എന്‍.പാലൂരിന് ഔപചാരിക വിദ്യാഭ്യാസത്തിന്് അവസരം ലഭിച്ചിരുന്നില്ല. ചെറുപ്പത്തില്‍ സംസ്കൃതവും വേദവുമൊക്കെ പാരമ്പര്യരീതിയില്‍ പഠിച്ചു. നമ്പൂതിരി കുടുംബങ്ങളൊക്കെ ജന്മികുടുംബങ്ങളായിരുന്നു എന്നാണ് പൊതുവെ ധാരണയെങ്കിലും അന്ന് ചുരുക്കം ചില മനകളൊഴിച്ച് ഭൂരിപക്ഷം മനകളിലും കടുത്ത പട്ടിണിയും ദാരിദ്ര്യവുമായിരുന്നു എന്ന് പാലൂര് തന്റെ ബാല്യകൗമാര കാലത്തെക്കുറിച്ച് ഓര്‍ക്കവേ പറഞ്ഞിരുന്നു.
വേദപഠനത്തിന് ശേഷം കുറച്ചുകാലം കഥകളി പഠിക്കാനും അവസരമുണ്ടായി. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിലായിരുന്നു പഠനം. കുറച്ചുനാള്‍ കഥകളിയുമായി നടന്നെങ്കിലും അത് കൊണ്ട് ജീവിക്കാനാവില്ലെന്ന് ബോധ്യമായപ്പോള്‍ തൃശ്ശൂരില്‍ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലിക്ക് പോയി. ബ്രഹ്മസ്വം മഠത്തില്‍ നിന്ന് രണ്ടുനേരം ഭക്ഷണം കിട്ടും എന്നതുകൊണ്ടാണ് തൃശ്ശൂരില്‍ കുറച്ചുകാലം പിടിച്ചു നിന്നത്. വണ്ടിപ്പണിയും ഡ്രൈവിംഗും പഠിച്ചു. പിന്നെ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മുംബൈയിലേക്ക് പോയി. അവിടെ രണ്ടു വര്‍ഷം ശരിക്കും കഷ്ടപ്പെട്ടു. പിന്നീടാണ് മുംബൈ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡ്രൈവറായി ജോലി കിട്ടിയത്.
1990ല്‍ ഗ്രൗണ്ട് സപ്പോര്‍ട്ടിംഗ് ഡിവിഷനില്‍ സീനിയര്‍ ഓപ്പറേറ്ററായിരിക്കെ വിരമിച്ചു നാട്ടിലേക്ക് മടങ്ങി. കോഴിക്കോട്ടാണു താമസമാക്കിയത്. എഴുത്തുകാരായ കുറേ സുഹൃത്തുക്കള്‍ കോഴിക്കോട്ടുണ്ടായിരുന്നതാണ് അവിടം തെരഞ്ഞെടുക്കാന്‍ കാരണം. ‘മനുഷ്യപ്പറ്റുള്ള സ്ഥലം’ എന്നാണ് കോഴിക്കോടിനെപ്പറ്റി പാലൂര് ഒരിക്കല്‍ പറഞ്ഞത്. എന്‍.വി.കൃഷ്ണവാര്യര്‍, എന്‍.എന്‍.കക്കാട്, ഉറൂബ്, കെ.എ.കൊടുങ്ങല്ലൂര്‍, എ.പി.പി.നമ്പൂതിരി തുടങ്ങിയവരുമായുള്ള അടുത്ത സൗഹൃദമാണ് അദ്ദേഹത്തെ കോഴിക്കോട്ടുകാരനാക്കിയത്.
ചെറുപ്പം മുതലേ കവിത മനസ്സിലുണ്ടായിരുന്നെങ്കിലും മുംബൈ ജീവിതത്തിനിടയിലാണ് കൂടുതലായി കവിതകളെഴുതിത്തുടങ്ങിയത്. പേടിത്തൊണ്ടന്‍ ആണ് ആദ്യത്തെ കവിതാസമാഹാരം. തീര്‍ത്ഥയാത്ര, ഭംഗിയും അഭംഗിയും, സംഗമസംഗീതം, പച്ചമാങ്ങ, സര്‍ഗധാര, കലികാലം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1983ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹനായി. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയ്ക്ക് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2009ല്‍ ആശാന് സാഹിത്യ പുരസ്കാരവും ലഭിച്ചിരുന്നു.
പാലൂരിന്റെ കാവ്യാദര്‍ശത്തെ രൂപപ്പെടുത്തിയത് മഹാഭാരതമാണ്. മഹാഭാരതവും കാളിദാസകൃതികളും വായിക്കാന്‍ പ്രേരണ നല്‍കിയത് കുട്ടികൃഷ്ണമാരാരാണ്. അതോടെ ജീവിതകാലം മുഴുവന്‍ മഹാഭാരത പാരായണം ജീവിതചര്യയാക്കി. ശാരീരികാവശതകളുണ്ടായിട്ടും അവസാനകാലത്തുപോലും വ്യാസഭാരതം നിത്യവും പാരായണം ചെയ്യുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: