എന്ത് ചെയ്യും? ശബരിമല പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലൊ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പുനല്കുകയല്ലെ സര്‍ക്കാര്‍ ചെയ്തത്? വിധി സ്ത്രീ പ്രവേശനത്തിന് അനുകൂലമായപ്പോള്‍ പുനപരിശോധനാ ഹര്‍ജിയുമായി പോകുന്നത് ഉറപ്പിന്റെ ലംഘനമല്ലെ? സര്‍ക്കാരിന് അത് ചെയ്യാന്‍ പറ്റില്ലല്ലൊ. എന്തൊരു നിഷ്കളങ്കമായ വിശദീകരണം! തിങ്കളാഴ്ച ഒന്നരമണിക്കൂറോളമെടുത്താണ് ശബരിമല കേസിന്റെ നാള്‍വഴിയും സര്‍ക്കാരിന്റെ നിലപാടും മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചത്.
എത്രസമയമെടുത്ത് വിശദീകരിച്ചാലും ഇടത് സര്‍ക്കാര്‍ നിലപാട് മാറാന്‍ പോകുന്നില്ല. കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നതുപോലെ വിശ്വാസങ്ങളെ മാനിക്കാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റുകാര്ക്കാകും? ആരാധനാലയങ്ങള്‍ അന്ധവിശ്വാസങ്ങളുടെ കൂടാരങ്ങളാണെന്നും അവയിലേതെങ്കിലും ഒന്നു തകര്‍ക്കാന്‍ കഴിഞ്ഞാല്‍ അത്രയും അന്ധവിശ്വാസം നീങ്ങുമെന്നുമാണല്ലൊ കമ്മ്യൂണിസ്റ്റുകാരുടെ വിശ്വാസം.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ കണക്കില്‍ ഹൈന്ദവ വിശ്വാസങ്ങളാണ് അന്ധവിശ്വാസം. ഹൈന്ദവരുടെ വിശ്വാസം മാത്രമല്ല, ഐക്യവും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അസ്വസ്ഥത ഉണ്ടാകുന്നതാണ്. കയ്യേറ്റഭൂമി വീണ്ടെടുക്കുമ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി ഉയര്‍ത്തിയ കൂറ്റന്‍ കുരിശ് പിഴുതെറിഞ്ഞു. ആ ഉദ്യോഗസ്ഥരെയും റവന്യു വകുപ്പിനെയും ശകാരിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്. 40 വര്‍ഷമായി ആറ്റിങ്ങലില്‍ പട്ടികജാതിക്കാര്‍ ആരാധന നടത്തിപ്പോന്ന അയ്യപ്പ ഭജനമന്ദിരം ആറ്റിങ്ങല്‍ നഗരസഭ രണ്ട് തവണയാണ് പൊളിച്ചുനീക്കിയത്. അയ്യപ്പ വിഗ്രഹം ഡിവൈഎസ്പിയുടെ കസ്റ്റഡിയിലുമാണ്. ഈ ഇരട്ടത്താപ്പിന്റെ ഭാഗമാണ് ശബരിമലയോടുള്ള വീറും വാശിയും
സര്‍ക്കാരിന് പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കുന്നതിന് പറ്റില്ല എന്ന് പറയുന്ന മുഖ്യമന്ത്രിയോട് ഒന്നു ചോദിക്കട്ടെ. ദേവസ്വം ബോര്‍ഡിന് അത് നല്‍കാമല്ലൊ. പ്രസിഡന്റ് എ. പത്മകുമാര്‍ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞതുമാണ്. ആ പ്രസിഡന്റിനെ വിരട്ടി നിലപാട് മാറ്റിച്ചതെന്തിനായിരുന്നു? ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമെന്നല്ലെ വയ്പ്. പ്രസിഡന്റ് സ്ഥാനത്ത് നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ വ്യക്തിയായിരുന്നാല്‍ പാര്‍ട്ടി വിരട്ടുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കും. അയ്യപ്പഭക്തനും ശബരിമലയിലെ കോണ്‍ട്രാക്ടറുമായിരുന്ന അച്യുതന് നായരുടെ മകനാണ് പത്മകുമാര്‍. അദ്ദേഹത്തിന് അല്‍പ്പംകൂടി ആര്‍ജവം കാണിക്കാമായിരുന്നു. ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിടുന്നില്ലെങ്കില്‍ ഇപ്പണി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയിരുന്നുവെങ്കില്‍ അയ്യപ്പന് അനുഗ്രഹിക്കുമായിരുന്നു. ഇതിപ്പോള്‍ ദൈവകോപം ക്ഷണിച്ചുവരുത്തിയതുപോലെയായി.
ഒരുമ തകര്‍ക്കാനും കലാപമുണ്ടാക്കാനും ആര്‍എസ്എസ് ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും ആവര്‍ത്തിക്കുന്നത്. നവോത്ഥാന പ്രസ്ഥാനത്തെയും കീഴാള പോരാട്ടത്തെയും കൂട്ടുപിടിക്കാനും മടിക്കുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന പ്രവര്‍ത്തനത്തെയും മന്നത്ത് പത്മനാഭന്റെ പങ്കിനെക്കുറിച്ചും പുകഴ്ത്തുന്നു. ശ്രീനാരായണ ഗുരുദേവന്റെ ചിന്തകള്‍ക്ക് പിന്തിരിപ്പന് സ്വഭാവമാണെന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുചിന്തിതമായ അഭിപ്രായം. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതിന്റെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ ക്ഷണം ലഭിച്ചിട്ടും പോകാത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട്. 1988 ഫെബ്രുവരിയിലായിരുന്നു ശതാബ്ദി ആഘോഷം. ഫെബ്രുവരി 15ന് ദേശാഭിമാനിയിലെഴുതിയ നെടുനീളന്‍ ലേഖനത്തിലാണ് നമ്പൂതിരിപ്പാട് ശ്രീനാരായണ ഗുരുദേവനെയും മഹാകവി കുമാരനാശാനെയും നിശിതമായി വിമര്‍ശിച്ചത്. അത് തെറ്റായിപ്പോയെന്ന് നമ്പൂതിരിപ്പാടോ സിപിഎമ്മോ ഇന്നേവരെ പറഞ്ഞിട്ടില്ല.
മന്നത്ത് പത്മനാഭന് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കും സാമൂഹ്യപുരോഗതിക്കും ചെയ്ത സംഭാവന വിലമതിക്കാനാകാത്തതാണ്. സ്വയം ജാതിപ്പേര് ഉപേക്ഷിച്ച് മാതൃക കാട്ടിയപ്പോള്‍ ഇഎം എന്ന് ഒരിക്കല്‍പ്പോലും ജാതിപ്പേരെഴുതാതെ എഴുത്തുകുത്തുകള്‍ നടത്തിയിട്ടില്ലെന്നതും ഓര്‍ക്കേണ്ടതാണ്. അങ്ങനെയുള്ള മന്നത്ത് പത്മനാഭനെക്കുറിച്ച് സിപിഎമ്മിന്റെ വിലയിരുത്തല്‍ എന്തായിരുന്നു? അതറിയുമ്പോഴാണ് പിണറായി വിജയന്റെ ശബരിമല ഉപന്യാസത്തിന്റെ പൊള്ളത്തരം വ്യക്തമാവുക.
കമ്മ്യൂണിസ്റ്റ് സൈദ്ധാന്തകരില്‍ ഇഎം ശങ്കരന് നമ്പൂതിരിപ്പാടിനൊപ്പമോ ഒരുപടി മുന്നിലോ ആണല്ലൊ പി. ഗോവിന്ദപിള്ള. അദ്ദേഹം 1999 ഒക്ടോബര്‍ 10ന് ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ഒരു നെടുനീളന്‍ ലേഖനം എഴുതിയിട്ടുണ്ട്. അതില്‍ പറയുന്നു, മന്നത്ത് പത്മനാഭന് പ്രഖ്യാപിത വര്‍ഗീയ വാദിയാണെന്ന്. ഗോവിന്ദപിള്ള പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കാന്‍ പിണറായി വിജയനോ ഇന്നത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ തയ്യാറായിട്ടില്ല. മേലാള-കീഴാള വാദം നിരത്തി സാമൂഹ്യസംഘര്‍ഷം സൃഷ്ടിക്കാന്‍ നോക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അയ്യപ്പന് മേലാള – കീഴാള ഭേദമില്ല. അയ്യന് മുന്പില് എല്ലാവരും സമന്മാരാണ്. സ്വാമിമാരുടെ തലയില്‍ ഒന്നുമാത്രം ഇരുമുടിക്കെട്ട്. സഖാക്കളുടെ തലയിലോ വിദ്വേഷം, വെറുപ്പ്. ആളുകളെ തമ്മിലടിപ്പിച്ച് രക്തം നുണയാനുള്ള ചെന്നായയുടെ ചിന്തയിലാണ് സിപിഎമ്മുകാര്‍. പാവം പിണറായി എത്രതന്നെ വ്യാഖ്യാനിച്ചാലും വിശ്വാസികളുടെ മനസ്സളക്കാനോ ഇളക്കാനോ കഴിയില്ല. അതാണ് പത്തനംതിട്ടയില്‍ കണ്ടത്. ശബരിമലയിലെ ആചാര മര്യാദകള്‍ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് അമ്മമാരും സഹോദരിമാരും പ്രത്യക്ഷ സമരത്തിലാണ്. അതിനെ നേരിടാനെന്ന മട്ടില്‍ പത്തനംതിട്ടയില്‍ സിപിഎം സ്ത്രീ സമ്മേളനം നടത്തിയത് വെളുക്കാന്‍ തേച്ചിട്ട് പാണ്ടായി എന്ന അവസ്ഥയാണുണ്ടാക്കിയത്. തൊഴിലുറപ്പിന് പോകുന്ന സ്ത്രീകളെ സമ്മേളനത്തിനെന്ന പേരില്‍ പത്തനംതിട്ടയില്‍ വണ്ടിപിടിച്ചെത്തിച്ചു. പഞ്ചായത്തും സഖാക്കളും അക്ഷീണപരിശ്രമം നടത്തിയിട്ടും സ്ത്രീകള്‍ പി.കെ.ശ്രീമതി എംപിയുടെ പ്രസംഗം തുടങ്ങിയപ്പോള്‍ത്തന്നെ എഴുന്നേല്ക്കാന് തുടങ്ങി. മാത്രമല്ല, ശബരിമലയില്‍ പ്രായഭേദമെന്യെ സ്ത്രീകളെ കയറ്റണമെന്ന ആവശ്യവുമായാണ് സമ്മേളനമെന്ന് അറിയില്ലെന്ന് പലരും പറഞ്ഞു. ചാനലുകള്‍ അത് തത്സമയം സംപ്രേഷണവും ചെയ്തു. എന്താ അല്ലെ! അയ്യപ്പന്റെ ഓരോരോ ലീലാവിലാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: