കൊല്ലം: പി.കെ. ഗുരുദാസന് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടിയും വിരട്ടിയും ഒഴിവാക്കി പിണറായി വിജയന് കെട്ടിയിറക്കിയ എം. മുകേഷ് എംഎല്‍എ കൊല്ലത്തെ സിപിഎമ്മുകാര്‍ക്കു വീണ്ടും തലവേദനയാകുന്നു. മീ ടൂ വിവാദത്തില്‍ എംഎല്‍എയും പെട്ടതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയരുന്നത്. തെരഞ്ഞെടുപ്പ് സമയത്തുതന്നെ മുകേഷിനെതിരെ എതിരാളികള്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. നടിയും മുന്‍ ഭാര്യയുമായ സരിത മുകേഷിനെതിരെ രംഗത്തുവന്നതോടെയാണ് അന്ന് വിവാദങ്ങളുയര്‍ന്നത്.
മണ്ഡലത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ പോലും എംഎല്‍എയെ കിട്ടുന്നില്ല എന്ന ആക്ഷേപവും ശക്തമായിരുന്നു. കൊല്ലം കളക്ട്രേറ്റില്‍ സ്ഫോടനമുണ്ടായപ്പോള്‍ പോലും സ്ഥലത്തെത്താത്ത മുകേഷിനെതിരെ പാര്‍ട്ടിക്കുള്ളിലും ആക്ഷേപം ശക്തമായി. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എംഎല്‍എയെ കാണാനില്ലെന്ന് കൊല്ലം വെസ്റ്റ് പോലീസിന് പരാതി നല്കിയതും പോലീസ് മാന്‍ മിസ്സിങിന് കേസെടുത്തതും. സംഭവം പാര്‍ട്ടിക്ക് ക്ഷീണമായതോടെ എസ്ഐയെ സ്ഥലംമാറ്റി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഷോകളും ബഡായി ബംഗ്ലാവും സിനിമാ ഷൂട്ടിങ്ങും കഴിഞ്ഞേ എംഎല്‍എയ്ക്ക് മണ്ഡലത്തില്‍ ജനക്ഷേമം നടത്താനാവൂ എന്നതായി അവസ്ഥ. പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകളുടെ പരിപാടിക്ക് വിളിക്കുമ്പോള്‍ പോലും എംഎല്‍എയുടെ താരജാട കാണേണ്ടിവരുമെന്നതാണ് അവസ്ഥ.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ മീറ്റിങിനിടെ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. മുതിര്‍ന്ന നേതാക്കളിടപെട്ട് മുകേഷിനെ കൊല്ലത്തെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഈ സംഭവത്തില്‍ വിശദീകരണം തേടിയത്.
ഓഖി ദുരന്തമുണ്ടായപ്പോള്‍ രാത്രി വൈകി എംഎല്‍എയെ ബന്ധപ്പെട്ട തീരദേശവാസികളോട് മുകേഷ് തമാശ പറഞ്ഞ് പരിഹസിക്കുകയായിരുന്നു എന്ന ആരോപണവും പാര്‍ട്ടിക്കാര്‍ക്ക് തലവേദനയായി. എംഎല്‍എയുടെ എല്ലാ തമാശകള്‍ക്കും പാര്‍ട്ടി നേതൃത്വം ജനങ്ങളോട് വിശദീകരണം കൊടുക്കേണ്ട ഗതികേടാണുള്ളതെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം മുതല്‍ പയറ്റിത്തെളിഞ്ഞ നിരവധി നേതാക്കള്‍ പാര്‍ട്ടിക്ക് ജില്ലയിലുണ്ടായിട്ടും ഇത്തരത്തിലൊരാളെ എംഎല്‍എയാക്കാന്‍ പിണറായി വിജയനെടുത്ത തീരുമാനം ഇപ്പോള്‍ തിരിഞ്ഞുകൊത്തുകയാണ്.
പുതിയ പീഡനകഥ കൂടി പുറത്തുവന്നതോടെ മുകേഷിനെതിരെ പാര്‍ട്ടിയിലെ പടയൊരുക്കം മുറുകും. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള സംഘടനകള്‍ ഇതിനകം പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: