ന്യൂദല്‍ഹി: വിവിധ മേഖലകളിലുള്ള വനിതകള്‍ തങ്ങള്‍ക്ക് നേരിട്ട ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ മീ ടു ക്യാമ്പയിന് പടര്‍ന്നു കയറുന്നു. തന്നെ ലൈംഗികമായി ശല്യപ്പെടുത്തിയെന്ന യുവതിയുടെ പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ പ്രശാന്ത് ഝായ്ക്ക് പണിപോയതോടെ ക്യാമ്പയിന് കൂടുതല്‍ ശക്തമായി.
പ്രമുഖ നടനും സംവിധായകനുമായ രജത് കപൂറിനെതിരെയും ആരോപണം ഉയര്‍ന്നു. യുവതിയുടെ ആരോപണം മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനാണ് ട്വിറ്ററില്‍ പടര്‍ത്തിവിട്ടത്. പിന്നാലെ രജത് മാപ്പ് പറയുകയും ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എം.ജെ. അക്ബറിനെതിരെയും ആരോപണം ഉയര്‍ന്നു. അക്ബര്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് തന്നോട് മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയാണ് ട്വീറ്റ് ചെയ്തത്.
പ്രമുഖ മലയാള നടനും എംഎല്‍എയുമായ മുകേഷിനെതിരെയും വെടിപൊട്ടിയിട്ടുണ്ട്. ചലച്ചിത്ര, മാധ്യമരംഗങ്ങളിലെ മോശം പ്രവണതകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചലച്ചിത്ര നടിമാരെ സംവിധായകരും മറ്റും ചൂഷണങ്ങള്‍ക്ക് വിധേയരാക്കിയിരുന്നുവെന്ന കാര്യം കാസ്റ്റിങ് കൗച്ചെന്ന പേരില്‍ പുറത്തുവന്നിരുന്നു. സംവിധായകര്‍ക്കുവേണ്ടി കിടക്കയൊരുക്കേണ്ടിവന്ന കാര്യങ്ങളും എതിര്‍ത്തതും അടക്കമുള്ളവയാണ് ഇതോടെ വെളിച്ചത്തായത്.
പ്രമുഖ തമിഴ് സംഗീതസംവിധായകന് വൈരമുത്തുവിനെതിരെയും യുവതി രംഗത്തു വന്നിട്ടുണ്ട്. തനിക്ക് 18 വയസുള്ളപ്പോള്‍ വൈരമുത്തു അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
നാനാ പടേക്കറില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് പ്രമുഖ ബോളിവുഡ് താരം തനുശ്രീ ദത്ത തുറന്നു പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: