കൊല്ലം: പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ വീട് വയ്ക്കാന്‍ അനുയോജ്യമായഭൂമി ഉള്ളവര്‍ക്കും സ്വന്തമായി വീട് വയ്ക്കാന്‍ സന്നദ്ധരായവര്‍ക്കും വീട് നിര്‍മിക്കാനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട വീട് പുനര്‍നിര്‍മിക്കാന്‍ കഴിവില്ലാത്ത ദരിദ്രര്‍ക്ക് തലചായ്ക്കാനുള്ള ഇടം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പറയുന്നില്ല.
സ്വന്തമായി ഭൂമിയുള്ളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കണം.
പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ സ്വന്തമായി ഭൂമിയുളളവര്‍ക്കും സ്വന്തമായി വീട് നിര്‍മിക്കാന്‍ സന്നദ്ധരായവര്‍ക്കും നാലു ലക്ഷം രൂപ ആശ്വാസധനം അനുവദിക്കും. ഇതിന് ജില്ലാ കളക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രളയക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്നതും 75 ശതമാനത്തിലധികം കേടുപാട് സംഭവിച്ചതുമായ വീടുകള്‍ക്കാണ് നാലു ലക്ഷം രൂപ നല്‍കുന്നത്.
വീടിന് നാലു ലക്ഷത്തിലധികം ചെലവ് വന്നാല്‍ അധികം വരുന്ന തുക ഗുണഭോക്താവ് വഹിക്കണം. സര്‍ക്കാരിന്റെ ദുരന്തപ്രതികരണനിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് പണം നല്‍കുന്നത്. രണ്ട് ഗഡുക്കളായാണ് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം അനുവദിക്കുക.മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയില്നിന്നുള്ള തുകയുടെ 50ശതമാനം വീട് നിര്‍മ്മാണത്തിന്റെ ഇരുപത്തിഅഞ്ചുശതമാനം പൂര്‍ത്തീകരിച്ചശേഷവും ബാക്കി തുക വീടിന്റെ 75ശതമാനം പൂര്‍ത്തീകരിച്ചശേഷവും അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
വീട് വയ്ക്കുന്നതിന് കണ്ടെത്തുന്നസ്ഥലം ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്സാധ്യതയുള്ളപ്രദേശം,വന്‍തോതില്‍ പ്രളയം ബാധിച്ചശേഷം വാസയോഗ്യമല്ലാതായ ഭൂമി എന്നിവയല്ല എന്ന് ജില്ലാകളക്ടര്‍മാര്‍ വിദഗ്ദ്ധപരിശോധന നടത്തി ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. നാമമാത്രമായസ്ഥലം ഉള്ളവര്‍ക്ക് ഈനിബന്ധന പ്രകാരം വീടുവയ്ക്കാനുദ്ദേശിക്കുന്നിടം വാസയോഗ്യമായ ഭൂമിയെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ നഷ്ടമായി. 16,661 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 2.21 ലക്ഷം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ പറ്റിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: