നൂദല്‍ഹി: അതിവേഗ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യമെന്ന നേട്ടം കൊയ്യാനുള്ള കുതിപ്പിലാണ് ഇന്ത്യയെന്ന് ഐഎംഎഫ്. ഇന്ത്യന്‍ സാമ്പത്തിക മേഖല 2018ല്‍ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയാകട്ടെ കുറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2018ല്‍ 7.3 ശതമാനവും 2019ല്‍ 7.4 ശതമാനവുമായിരിക്കും. 2017ല്‍ 6.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. എങ്കിലും 2018 ഏപ്രിലിലെ വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2019ലെ വളര്‍ച്ചാനിരക്ക് താരതമ്യേന കുറവായിരിക്കും. ഇന്ധനവില കൂടുന്നതും ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുമാവും ഇതിന് കാരണമെന്ന് വേള്‍ഡ് എക്ണോമിക് ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ച ഐഎംഎഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജിഎസ്ടി പ്രാബല്യത്തിലാക്കിയതും നോട്ടുനിരോധനം വരുത്തിയ മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവിന്റെ സൂചകമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഐഎംഎഫ് കണ്ടെത്തി.
അതേസമയം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2018ല്‍ 6.6 ശതമാനമായിരിക്കും.
2019 ല്‍ ഇത് 6.2ലേക്ക് താഴും. ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവയും ചൈനയുടെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായി പറയപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: