തൊടുപുഴ: ജലസേചന വകുപ്പിന്റെ കീഴിലുള്ള മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവച്ചിട്ട് ഇന്ന് മൂന്ന് മാസം. ജൂലൈ 10ന് തുറന്നതിന് ശേഷം അടച്ചിട്ടില്ല. സംസ്ഥാനത്ത് മറ്റൊരു ജലസംഭരണിയും തുടര്‍ച്ചയായി തുറന്ന് വച്ചിട്ടില്ല. ജലനിരപ്പ് ഉയരാന്‍ പാടില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്നാണ് ഇവിടെ വന്‍തോതില്‍ വെള്ളം പാഴാക്കുന്നത്.
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ (എംവിഐപി) ഭാഗമായി 1994 നവംബര്‍ ഒന്നിനാണ് ഡാം കമ്മീഷന് ചെയ്തത്. മെയ് 28 മുതല്‍ ആറ് ദിവസവും ജൂണ്‍ 10 മുതല്‍ നാല് ദിവസവും ഷട്ടര്‍ തുറന്ന് വച്ചിരുന്നു. ഇടുക്കി സംഭരണിയുടെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രമായ മൂലമറ്റത്ത് നിന്ന് വരുന്ന വെള്ളമാണ് ഡാമിന്റെ പ്രധാന ജലസ്രോതസ്. പരമാവധി 42 മീറ്റര്‍ ആണ് സംഭരണ ശേഷിയെങ്കിലും വീടുകളില്‍ വെള്ളം കയറുമെന്നതിനാല്‍ ഇത് 41.5 കടക്കാറില്ല. നിലവിലിത് 39.62 മീറ്ററാണ്. ആറ് ഷട്ടറുകളില്‍ ഒരെണ്ണം 10 സെ.മീ. ആണ് ഉയര്‍ത്തി വച്ചിരിക്കുന്നത്. 37,000 ദശലക്ഷം ലിറ്റര്‍ ആണ് മൊത്തം സംഭരണശേഷി.
മുന്‍ വര്‍ഷം ആവശ്യത്തിന് വെള്ളം ഇല്ലാതെ വന്നപ്പോള്‍ കനാല്‍ തുറക്കുന്നത് ഒന്നര മാസത്തോളം വൈകിയിരുന്നു. ഇതു മറന്നാണ് ന്യൂനമര്‍ദം പിന്‍വാങ്ങിയിട്ടും ഡാമിന്റെ ഷട്ടര്‍ താഴ്ത്താതെ വച്ചിരിക്കുന്നത്.
സാധാരണ വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷമുള്ള വെള്ളമാണ് പുഴയിലൂടെ ഒഴുക്കിവിടുന്നത്. ഇടുക്കിയില്‍ വലിയ തോതില്‍ ഉല്‍പ്പാദനം കൂട്ടുമ്പോഴും കനത്ത മഴയുള്ളപ്പോഴുമാണ് ഡാം മുമ്പ് തുറന്നിരുന്നത്. മുന്‍വര്‍ഷം രണ്ട് തവണ മാത്രമാണ് മലങ്കര തുറന്നത്. അതും ദിവസങ്ങള്‍ മാത്രം. 2005ലാണ് മലങ്കരയില്‍ കെഎസ്ഇബി വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. ലോവര്‍ ഹെഡ് വിഭാഗത്തില്‍പ്പെട്ട ഇവിടെനിന്ന് 23,000 ലിറ്റര്‍ വെള്ളം ഉണ്ടെങ്കില്‍ മാത്രമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുക. ആകെ ഉത്പാദനശേഷി 3.5 മെഗാവാട്ടാണ്. എംവിഐപി മുട്ടം സബ്ഡിവിഷന്റെ കീഴിലുള്ള അസി. എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ക്കാണ് ഡാമിന്റെ പൂര്‍ണ ചുമതല. കെഎസ്ഇബിയുടെ ഒരു വിഭാഗവും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. 11 കിലോമീറ്ററുകള്‍ വരുന്ന വൃഷ്ടിപ്രദേശമാണ് മലങ്കരയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: