കോഴിക്കോട്: ”എന്നെ ഇന്ന് കാണുന്ന ഞാനാക്കി മാറ്റിയത് മഹാഭാരതമാണ്. എല്ലാം വ്യാസകൃപ!” എം.എന്‍. പാലൂരിന്റെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. ജീവിതത്തില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളെ അതിജീവിക്കാന്‍ തനിക്ക് കരുത്തായത് പലകുറി ആവര്‍ത്തിച്ച മഹാഭാരതം വായനയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മുംബൈയിലെ ജീവിതത്തിനിടയില്‍ മഹാഭാരതം പല ആവര്‍ത്തി വായിച്ചിരുന്നതായി കഥയില്‍ പറയുന്നതിനൊപ്പം തന്നെ മഹാഭാരതത്തില്‍ നിന്നുള്ള ശ്ലോകങ്ങളും ചില സംസ്കൃത ശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എല്ലാവരും അവരവരുടെ ഇഷ്ടമനുസരിച്ച് അവനവന്റെ പാകത്തിന് വളരട്ടെ എന്നേ വ്യാസന് പറഞ്ഞിട്ടുള്ളൂയെന്നും ഇത്ര ഉദാരമായ ദര്‍ശനം മറ്റെങ്ങും കണ്ടിട്ടില്ലെന്നും പാലൂര് പറയുന്നു.
പണ്ടൊരിക്കല്‍ കുട്ടികൃഷ്ണമാരാര് പാലൂരിനോട് തമാശയായി പറഞ്ഞ കാര്യവും ആത്മകഥയിലുണ്ട്. മഹാഭാരതം പാലൂരിനെ പെരുവഴിയില്‍ നിന്ന് കേറ്റുമെന്നായിരുന്നു മാരാരുടെ പരാമര്‍ശം. അക്ഷരാര്‍ത്ഥത്തില്‍ അതു സംഭവിച്ചു. ആരെന്തുപറഞ്ഞാലും ഭാരതം ഭാരതമാണ്. സകലശാസ്ത്രങ്ങളുടെ തിളക്കവും സര്‍വ്വചരാചരങ്ങളോടും പ്രേമവും സകലദുരിതങ്ങളില് നിന്ന് മോചനവും തരുന്നതു കൊണ്ടാണ് ഭാരതത്തെ അങ്ങനെ വിളിക്കുന്നതെന്ന് സൂചിപ്പിക്കുന്ന, ഭാരതത്തെക്കുറിച്ച് പറയുന്ന ശ്ലോകവും അദ്ദേഹം കുറിച്ചിട്ടിട്ടുണ്ട്.
കവിത തുളുമ്പുന്ന ഗദ്യത്തിലാണ് പാലൂര് തന്റെ ആത്മകഥ എഴുതിത്തീര്‍ത്തത്. ജനനം മുതല്‍ അനുഭവിക്കേണ്ടിവന്ന തിക്താനുഭവങ്ങളും കഥയില്‍ പറഞ്ഞുവയ്ക്കുന്നു. അച്ഛനമ്മമാരുടെ ഒമ്പതാമത്തെ പുത്രനായായിരുന്നു പാലൂരിന്റെ ജനനം. ഇല്ലത്തെ അവസ്ഥയും മുംബൈയിലേക്കുള്ള പറിച്ചുനടലും കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിത്തിരുത്തലുകളോ ഇല്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. മുംബൈയിലെ തെരുവീഥികളില്‍ ജോലി തേടിയുള്ള അലച്ചില്‍, അവിടെ അനുഭവിച്ച കഷ്ടപ്പാടുകള്‍, വസൂരി പിടിപെട്ടപ്പോള്‍ സുഹൃത്തുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് കടത്തിണ്ണകളില്‍ അഭയം തേടേണ്ടിവന്നത്.
എന്‍.എന്‍. കക്കാടിന്റെ അഭിപ്രായത്തെത്തതുടര്ന്നാണ് കോഴിക്കോട് തെരഞ്ഞെടുത്തത്. തിരുവനന്തപുരമോ തൃശൂരോ കോഴിക്കോടോ തെരഞ്ഞെടുക്കാമെന്നായിരുന്നു കക്കാടിന്റെ മറുപടി. സ്ഥലം നറുക്കെടുത്ത് തീരുമാനിക്കാമെന്നും സൂചിപ്പിച്ചു. എന്നാല്‍, കോഴിക്കോട് തന്നെ തീരുമാനിക്കുകയായിരുന്നു. ഭാര്യാ സഹോദരന് കോഴിക്കോട് ജോലി ചെയ്തതിനാല്‍ വീടുനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികം ബുദ്ധിമുട്ടില്ലാതെ തീര്‍ക്കാനായെന്നും വിരമിച്ച ശേഷം വീട്ടിലെത്തി ജീവിതം മുന്നോട്ടുപോകാനായെന്നു അദ്ദേഹം പറയുന്നു.
ആധുനികതയുടെ വാതായനം തുറന്ന കവി
കോഴിക്കോട്; മലയാള കവിതയില്‍ ആധുനികതയുടെ വാതില്‍ തുറന്ന കവികളില്‍ പ്രമുഖനായിരുന്നു ഇന്നലെ അന്തരിച്ച എം.എന്‍. പാലൂര്. പാരമ്പര്യരീതിയെ തിരസ്കരിക്കാതെ തന്നെ പുതിയ ആശയങ്ങളെ സന്നിവേശിപ്പിക്കുന്ന രീതി അദ്ദേഹം തന്റെ കവിതകളില്‍ പ്രകടമാക്കി. തന്റെ ജീവിതാനുഭവങ്ങള്‍ ഒട്ടും വളച്ചുകെട്ടില്ലാതെ തന്നെ ആത്മകഥയായ ‘കഥയില്ലാത്തവന്റെ കഥ’ എന്ന കൃതിയിലൂടെ തുറന്നെഴുതി. 1983ല്‍ കലികാലം എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2003ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയ്ക്ക് 2013ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പേടിത്തൊണ്ടന്‍, തീര്‍ത്ഥയാത്ര, സുഗമസംഗീതം, കവിത, സര്‍ഗധാര, ഒളിച്ചുകളി, ഭംഗിയും അഭംഗിയും, പച്ചമാങ്ങ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍.
ആശാന് സാഹിത്യ പുരസ്കാരം, ഉള്ളൂര്‍ അവാര്‍ഡ്, ചെറുശ്ശേരി സ്മാരക സാംസ്കാരിക സമിതി പുരസ്കാരം, കര്‍ണാടക സംഗീത സംഗീത അക്കാദമിയുടെ കാവ്യകൗസ്തുഭം പുരസ്കാരം, രേവതി പട്ടത്താന സമിതിയുടെ കൃഷ്ണഗീതി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: