തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് വാതോരാതെ പ്രസംഗിക്കുമ്പോഴും വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണകവചമൊരുക്കുകയാണ് ഇടത് സര്‍ക്കാര്‍. കോടിക്കണക്കിന് രൂപ അഴിമതി നടത്തിയ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതി ഇപ്പോഴും സുപ്രധാന തസ്തികയില്‍ തുടരുന്നു. കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി) എംഡിയായിരിക്കെ 3.74 കോടിരൂപയുടെ വായ്പാതട്ടിപ്പ് നടത്തിയ ഡോ. രാജശ്രീ അജിത്ത് കേരള ടൂറിസം ആന്‍ഡ് ട്രാവല്‍സ് സ്റ്റഡീസ് (കിറ്റ്സ്) ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നാണ് ആക്ഷേപം.
വേണ്ട യോഗ്യതകളില്ലാതെയാണ് രാജശ്രീ അജിത്തിനെ കിറ്റ്സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഇവരുടെ ഡെപ്യൂട്ടേഷന് പുതുക്കിയിട്ടില്ല. ഇത് വിവാദമായതോടെ ഈ വര്‍ഷം അവര്‍ ഡെപ്യൂട്ടേഷന് ശ്രമിച്ചു. സെക്രട്ടറിയേറ്റിലെ നിയമ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവിടങ്ങളില്‍ ഇവരുടെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. വിജിലന്‍സ് കേസിലെ പ്രതിയായ ഇവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന് വകുപ്പുകള്‍ ഫയലില്‍ കുറിച്ചു. എന്നിട്ടും കിറ്റ്സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കമൊന്നുമുണ്ടായില്ല. രാജശ്രീ അജിത്തും ഭര്‍ത്താവും അടക്കം ഏഴുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ ഡിസംബര്‍ 12 ന് കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഇവരെ പ്രധാന തസ്തികയില്‍നിന്നും മാറ്റാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ ഉന്നതങ്ങളിലുള്ള സ്വാധീനമാണ് ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്നതെന്നാണ് ആക്ഷേപം.
രാജശ്രീ അജിത്ത് ഡയറക്ടറായി വന്നതോടെ കിറ്റ്സില്‍ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുകയാണെന്നും ആക്ഷേപമുണ്ട്. 200 വര്‍ഷം പഴക്കമുള്ള കെട്ടിടവും ഹാളും ഇവര്‍ പൊളിച്ചുനീക്കി പുനര്‍നിര്‍മിച്ചു. തേക്കിന്‍തടിയില്‍ പാകിയ തറ മാറ്റി കോണ്‍ക്രീറ്റ് ചെയ്ത് പഴയ പലകകള്‍ പാകി. ലക്ഷങ്ങള്‍ ചെലവഴിച്ച് ബട്ടര്‍ഫ്ളൈ പാര്‍ക്കും പൂന്തോട്ടവും ഒരുക്കി. ഒരു കാര്‍ മാത്രമുണ്ടായിരുന്ന കിറ്റ്സില്‍ ഇപ്പോള്‍ മൂന്നു കാറുകളും ഡ്രൈവര്‍മാരുമുണ്ട്. ലക്ഷങ്ങള്‍ ശമ്പളം നല്‍കിയാണ് പ്രിന്‍സിപ്പാളിനെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയും നിയമിച്ചത്. നിരവധി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നതായും ആക്ഷേപമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി നടത്തിപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ആരോപണമുണ്ട്. ചൈന, ജപ്പാന്, ഇംഗ്ലണ്ട് ഉള്‍പ്പെടെ 18 ഓളം വിദേശ രാജ്യങ്ങളിലാണ് ഡയറക്ടര്‍ സന്ദര്‍ശനം നടത്തിയത്. ടൂറിസം ഡയറക്ടറോ, സെക്രട്ടറിയോ പോകേണ്ട പരിപാടികളില്‍ അവരെ മറികടന്നാണ് ഡയറക്ടര്‍ വിദേശ രാജ്യങ്ങളില്‍ പോയത്.
കിറ്റ്സ് ഡയറക്ടറുടെ ധൂര്‍ത്ത് മൂലം ശമ്പളം പോലും കൃത്യമായി കിട്ടാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലെ ശമ്പളം ഇതുവരെയും പലര്‍ക്കും ലഭിച്ചിട്ടില്ല. ജര്‍മനിക്ക് പോകാന്‍ സര്‍ക്കാരിന്റെ അനുമതി നല്കി കാത്തു നില്‍ക്കുമ്പോഴാണ് വിജിലന്‍സ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: