കൊച്ചി : സംസ്ഥാനത്ത് അനധികൃത ഫ്ളക്സ് ബോര്‍ഡുകളും പരസ്യ ബോര്‍ഡുകളും നീക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലെ സെക്രട്ടറിമാരെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അനധികൃത ബോര്‍ഡുകള്‍ക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ കറ്റാനത്തെ ഒരു പള്ളിക്കു മുന്നിലെ അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ പള്ളിയധികൃതര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവു നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതു സമയബന്ധിതമായി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ചീഫ് സെക്രട്ടറി ഒക്ടോബര്‍ എട്ടിന് പുറത്തിറക്കിയ ഉത്തരവ് സ്റ്റേറ്റ് അറ്റോര്‍ണി ഹാജരാക്കി.
ഹര്‍ജിയില്‍ നടപടികളാവശ്യപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്കി. .2016 ലെ ഉത്തരവിനു വിരുദ്ധമായി സ്ഥാപിക്കുന്ന പരസ്യ ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുകയോ പുതുക്കി നല്‍കുകയോ ചെയ്യരുതെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക, കാല്‍നട യാത്രക്കാരുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തില്‍ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: