തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറികള്‍ക്ക് നല്കിയ അനുമതി പത്രം മുഖ്യമന്ത്രി പിണറായി വിജയന് പിന്‍വലിച്ചതിനു പിന്നില്‍ ലാവ്ലിന് പേടി. മദ്യനിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വെറും കടലാസ് കമ്പനികള്‍ക്ക് അനുമതി നല്കിയതിനാല് വ്യക്തമായ യാതൊരു രേഖകളും നല്കാന് സര്‍ക്കാരിന് സാധിക്കില്ല. അഴിമതി നടന്നിട്ടുണ്ടെന്ന് അങ്ങാടിപ്പാട്ടുമായി.
ഇരുപത് വര്‍ഷത്തിലധികമായി കുരുക്കഴിയാതെ സുപ്രീംകോടതി വരെ എത്തി നില്ക്കുന്ന ലാവ്ലിന് അഴിമതിക്കേസില്‍ പിണറായി ആണ് മുഖ്യപ്രതി. മദ്യനിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്കിയതും ലാവ്ലിന് കേസു പോലെയാകുമോ എന്നത് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തി. അതിനാല്‍ അനുമതി റദ്ദാക്കുന്നതാണ് നല്ലതെന്ന് എജികൂടി ഉപദേശം നല്‍കിയതോടെയാണ് തിടുക്കത്തില്‍ നവകേരളത്തിന്റെ പേരു പറഞ്ഞ് അനുമതി റദ്ദാക്കുന്നത്.
ലാവ്ലിനെക്കാളും നാറുന്ന കഥകളായിരിക്കും മദ്യക്കമ്പനികളുടെ അനുമതി പിന്‍വലിച്ചില്ലെങ്കില്‍ പുറത്ത് വരിക. വകുപ്പ് എക്സൈസ് ആണെങ്കിലും ഫയലുകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതായി രേഖകള്‍ പറയുന്നു. അതിനാല്‍ മുഖ്യമന്ത്രിയും കുടുങ്ങും. എക്സൈസ് അഡീ. ചീഫ് സെക്രട്ടറിയും, എക്സൈസ് കമ്മീഷണറും മറ്റു ഉദ്യോഗസ്ഥരും മദ്യക്കമ്പനികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഫയലുകളില്‍ രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം മറികടന്നാണ് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും മുഖ്യമന്ത്രിയും അനുമതി നല്കാന് തീരുമാനമെടുത്തത്. കോടികളുടെ കോഴ ആരോപണം പുറത്ത് വന്നതോടെ ശ്രീചക്രയുടെ വിദേശ മദ്യം വില്‍ക്കുന്നത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മക്കളും ബന്ധുക്കളും സംശയത്തിന്റെ നിഴലിലായി. അതിനാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മദ്യനിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് പുനര്‍ചിന്തനം വേണമെന്ന് കോടിയേരിയും ധനമന്ത്രി തോമസ് ഐസക്കും ആവശ്യപ്പെട്ടിരുന്നു. ഇനി ഹൈക്കോടതിയുടെ കൈകളിലാണ് അഴിമതിയുടെ ബാക്കി പത്രം. അനുമതി പിന്‍വലിച്ചെന്ന് കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. എന്നാല്‍ ഹര്ജിക്കാരന് കേസ് പിന്‍വലിക്കാതിരിക്കുകയും കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്താല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.
ഗവര്‍ണറുടെ നപടി നിര്‍ണായകം
തിരുവനന്തപുരം: മദ്യനിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയതില്‍ ഗവര്‍ണറുടെ നപടിയും നിര്‍ണായകമാകും. അനുമതി നല്‍കിയത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ അഴിമതി നിരോധന നിയമ പ്രകാരം ഒരു ഉദ്യോഗസ്ഥനെതിരെയുള്ള അഴിമതി അന്വേഷിക്കണമെങ്കില്‍ ആ ഉദ്യോഗസ്ഥനെ നിയമിച്ച അധികാരിയുടെ അനുമതി വേണം. മദ്യനിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയിലെ പ്രധാനികള്‍ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ആയതിനാല്‍ സര്‍ക്കാരില്‍ പരാതി നല്കിയാലും ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കില്ല. അതിനാലാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച അന്വേഷണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്കുമ്പോള് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: