കൊച്ചി: യുവതീപ്രവേശനം സംബന്ധിച്ച കോടതി വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് തീവ്രതയാര്‍ജിക്കുന്നു. വിവിധ ഹിന്ദു സംഘടനകളുടെയും സമുദായ സംഘടനകളുടെയും ആചാര്യന്മാരുടെയും നേതൃത്വത്തില്‍ ഇന്നു മുതല്‍ ശക്തമായ സമരമാണ് ആരംഭിക്കുക. ഇന്ന് ഇരുന്നൂറ് കേന്ദ്രങ്ങളില്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധത്തോടെയാണ് തുടക്കം. രാവിലെ 11 മുതല്‍ 12 മണിവരെയാണ് ഉപരോധം. വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും.
നാളെ കോട്ടയത്ത് ഗുരുസ്വാമിമാരുടെയും ആചാര്യന്മാരുടെയും സമ്മേളനവും നടക്കും. തിരുനക്കര സ്വാമിയാര്‍മഠം ഹാളില്‍ 10ന് ആരംഭിക്കുന്ന നേതൃസമ്മേളനത്തില്‍ താന്ത്രിക ആചാര്യന്മാര്, സന്ന്യാസിവര്യന്മാര്, അയ്യപ്പഭക്ത സംഘടനാനേതാക്കള്‍, ആധ്യാത്മിക നേതാക്കള്‍, ഹിന്ദുസമുദായ സംഘടനാനേതാക്കള്‍, വനിതാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ശബരിമല കര്‍മസമിതി അറിയിച്ചു.
എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയും ഇന്നാണ് തുടങ്ങുക. അയ്യപ്പന്റെ ജന്മം കൊണ്ട് പവിത്രമായ പന്തളത്തിന്റെ മണ്ണില്‍നിന്ന് യാത്ര രാവിലെ 11ന് ആരംഭിക്കും. എന്‍ഡിഎ നേതാക്കള്‍ പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം യാത്രയാരംഭിക്കും.
പന്തളത്ത് നിന്ന് തുടങ്ങുന്ന യാത്രയ്ക്ക് എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും, കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേതൃത്വം നല്‍കും. യാത്ര ഇന്ന് അടൂരില്‍ സമാപിക്കും. 11ന് ആലപ്പുഴ നൂറനാടില്‍ നിന്നും തുടങ്ങുന്ന യാത്ര കായംകുളം ടൗണില്‍ അവസാനിക്കും. 12ന് കൊല്ലം ജില്ലയിലെ ചവറയില്‍ തുടങ്ങി കൊല്ലം ടൗണിലും, 13ന് കൊല്ലത്ത് നിന്ന് കൊട്ടിയത്തും, 14ന് ആറ്റിങ്ങലില്‍ നിന്നും ആരംഭിച്ച് കഴക്കൂട്ടത്തും അവസാനിക്കും. 15ന് രാവിലെ പട്ടത്ത് നിന്നും അരലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.
അതിനിടെ കോടതിവിധി തിരക്കിട്ട് നടപ്പാക്കാനും, പുനഃപരിശോധനാ ഹര്‍ജി നല്കേണ്ടെന്നുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ സംസ്ഥാനമൊട്ടുക്ക് നാമജപഘോഷയാത്രകള്‍ തുടരുകയാണ്. വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തിലാണ് അയ്യപ്പന്റേയും ശബരിമലയുടെയും ചിത്രങ്ങളുമേന്തി ശരണം വിളികളോടെ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നത്. പരിപാടികളിലെ സ്ത്രീ പ്രാതിനിധ്യം സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: