ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി ഏഴു മരണം. 13 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ ഹര്‍ച്ഛന്ദ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 50 മീറ്റര്‍ അകലെയാണ് അപകടം. ബംഗാളിലെ മാല്‍ഡയില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് പോകുകയായിരുന്ന ന്യൂഫറാക്ക എക്സ്പ്രസിന്റെ എഞ്ചിന് അടക്കം ഒന്‍പത് കോച്ചുകളാണ് പാളം തെറ്റിയത്.
യാത്രക്കാരെ ലഖ്നൗവില്‍ നിന്നും പ്രത്യേക ട്രെയിനില്‍ ദല്‍ഹിയിലെത്തിച്ചു. സംസ്ഥാന ദുരന്ത നിവാരണസേനയും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അട്ടിമറി സാധ്യത കണക്കിലെടുത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് യുപിയിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ കൈകാര്യം ചെയ്യുന്ന എഡിജി ആനന്ദ് കുമാര്‍ അറിയിച്ചു.
അപകട വിവരം ഞെട്ടിച്ചുവെന്നും, മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്കാന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. അപകടത്തെ കുറിച്ച് ഉത്തരമേഖലാ റെയില്‍വേ സേഫ്റ്റി കമ്മീഷന് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷവും കേന്ദ്രസര്‍ക്കാര്‍ അഞ്ച് ലക്ഷവും വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: