മസ്ക്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ലുബാന് ചുഴലിക്കാറ്റ് ഒമാന്റെ തെക്കുഭാഗത്തേയേക്ക് അടുക്കുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയോടുകൂടിയ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ലുബാന് ചുഴലിക്കാറ്റിനെ നേരിടാന്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടോടു കൂടി ദോഫാര്‍, അല്‍ വുസ്ത മേഖലകളില്‍ കനത്ത മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 64 മുതല്‍ 74 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ കടലില്‍ തിര ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ജാഗ്രതാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഒമാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം, സിവില്‍ ഏവിയേഷന്‍ വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ സലാലയിലുണ്ടായ മെകുനു കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്ക പരത്തി ലുബാന് ചുഴലിക്കാറ്റ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: