കൊച്ചി: പിടിപ്പുകേടില്‍ ഭരണം സ്തംഭിച്ച സംസ്ഥാനത്ത് വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡുഗതാഗതം സ്തംഭിച്ചു. ശബരിമല യുവതി പ്രവേശനവിഷയത്തിലെ സുപ്രീം കോടതിവിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് വിശ്വാസികള്‍ നിരത്തിലിറങ്ങിയത്. ഇരുനൂറിലേറെ കേന്ദ്രങ്ങളില്‍ വാഹനയാത്ര തടസപ്പെട്ടു.
വിശ്വാസികള്‍ കൂട്ടമായി നാമജപങ്ങളോടെ നിരത്തിലിറങ്ങി. വിലക്കും ഭീഷണിയും മറികടന്ന് പതിനായിരക്കണക്കിന് അമ്മമാരും യുവതികളും പിണറായി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാനിറങ്ങി. വിവിധ ഹിന്ദു സംഘടനകള്‍ പിന്തുണച്ചതോടെ സര്‍ക്കാരിന് വന്‍ താക്കീതായി.
ചേര്‍ത്തലയില്‍ നടന്ന പടുകൂറ്റന്‍ പ്രതിഷേധ ജാഥയും എക്സ്റേ കവലയിലെ വഴിതടയലും ഏറെ ശ്രദ്ധേയമായി. വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തത്. സംസ്ഥനമെമ്പാടും ഒരു മണിക്കൂര്‍ നേരത്തേക്കായിരുന്നു വഴിതടയല്‍. എറണാകുളം നഗരത്തില്‍ കലൂര്‍, വൈറ്റില, തോപ്പുംപടി എന്നിവിടങ്ങളിലായിരുന്നു പ്രധാന പരിപാടി.
തെക്കന്‍ കേരളത്തില്‍ വലിയ തോതില്‍ ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടാണ് സമരം നടക്കുന്നത്. ഒരേസമയം 200 കേന്ദ്രങ്ങളിലാണ് വഴിതടയല്‍ സമരം പുരോഗമിക്കുന്നത്. തലസ്ഥാന നഗരത്തില്‍ അടക്കം അയ്യപ്പ ഭക്തരുടെ പ്രതിഷേധത്താല്‍ നഗരത്തിലെ പലയിടത്തും ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: