ന്യൂദല്‍ഹി: റഫാല്‍ വിമാനം വാങ്ങാനുള്ള പ്രതിരോധ വകുപ്പിന്റെ തീരുമാനത്തിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നടപടിക്രമങ്ങള്‍ ചോദിച്ചു. സര്‍ക്കാരിന് നോട്ടീസ് അയക്കാനോ റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് എന്തെങ്കിലും സംശയം വാക്കാന് പ്രകടിപ്പിക്കാന്‍ പോലുമോ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തയാറായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഉയര്‍ന്ന വിലയ്ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയത് കൊണ്ട് ഖജനാവിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി എന്നായിരുന്നു ഹര്ജിക്കാരന് മനോഹര്‍ ലാല്‍ ശര്‍മ്മ ആരോപിച്ചത്.
റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. തികച്ചും രാഷ്ട്രീയ പ്രേരിതമായതാണ് ഹര്‍ജിയെന്ന് എജി വിശദീകരിച്ചത് കോടതി പരിഗണിച്ചു. ഇത്തരം ഹര്‍ജികള്‍ കോടതി പ്രോത്സാഹിപ്പിക്കരുതെന്നും പൊതു തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കാണണമെന്നും തീരുമാനം എങ്ങനെ എടുത്തു എന്ന് അറിയണമെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചാല്‍ എന്തായിരിക്കും സര്‍ക്കാരിന്റെ നിലപാടെന്ന് ചോദിച്ചു. രാജ്യ സുരക്ഷയെ ബാധിക്കാത്ത കാര്യങ്ങള്‍ ആരുമായും പങ്ക് വയ്ക്കാന്‍ തയ്യാറാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
ഞങ്ങള്‍ക്ക് റഫാല്‍ വിമാനത്തിന്റെ സാങ്കേതികള്‍ കാര്യങ്ങളോ, വിലയോ അറിയേണ്ട. തീരുമാനം എടുക്കാന്‍ ഇടയായ കാര്യങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ഗോഗോയ് പറഞ്ഞു. തുടര്‍ന്ന് ഇടപാടും ആയി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നത് സംബന്ധിച്ച എല്ലാ രേഖകളും മുദ്ര വച്ച കവറില്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ റഫാല്‍ യുദ്ധ വിമാനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജര്‍ ആക്കേണ്ടതല്ലെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: