കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജകുടുംബത്തെയും പന്തളം കൊട്ടാരം നിർവാഹക സമിതിയെയും അവഹേളിച്ച മന്ത്രി ജി. സുധാകരന് ചുട്ട മറുപടിയുമായി സംസ്ഥാന ക്ഷത്രിയക്ഷേമ സഭ നേതാക്കൾ രംഗത്ത്. കോട്ടയത്തു നടന്ന ക്ഷത്രിയ ക്ഷേമസഭയുടെ കൺവൻഷനിലാണ് സംസ്ഥാന പ്രസിഡന്റ് കെ.എൻ. സുരേന്ദ്രനാഥവർമയും സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാനും മന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.
ഭാഷാപ്രയോഗത്തിൽ പണ്ടേ പേരെടുത്ത ആളാണ് സുധാകരനെന്നും പാർട്ടിക്കാർക്കിടയിൽ ‘പന്തളം പാണിനിയെന്നും ചേർത്തല ഷേക്സ്പിയറെന്നും’ വിളിപ്പേരുണ്ടെന്നു ആത്മജവർമ തമ്പുരാൻ പറഞ്ഞു. ഇഎംഎസും സി.അച്യുതമേനോനും ഉൾപ്പെടെയുള്ള നേതാക്കൾ ഒളിത്താവളമാക്കിയ പന്തളം കൊട്ടാരത്തിന്റെ ചരിത്രം പാർട്ടിക്കാർ മറക്കരുതെന്നും ഇവർ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത് പന്തളം കൊട്ടാരം പാർട്ടി ഷെൽറ്ററും നേതാക്കളുടെ ഒളിത്താവളവുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പലരും കൊട്ടാരത്തിൽ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാർട്ടിയും മറക്കരുത്.
1950 കാലഘട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലഘുലേഖ സൂക്ഷിച്ചതിനു കൊട്ടാരത്തിൽ നിന്നു മൂന്നു കുടുംബാംഗങ്ങളെ അന്നു പോലീസ് അറസ്റ്റു ചെയ്തു. ഇപ്പോഴത്തെ പന്തളം വലിയ തമ്പുരാനായ രേവതിനാൾ പി.രാമവർമ രാജയ്ക്കു അന്നു ലഘുലേഖ വിതരണത്തിന്റെ പേരിൽ അധ്യാപക ജോലി നഷ്ടപ്പെട്ടുവെന്നും ആത്മജവർമ തമ്പുരാൻ പറഞ്ഞു. ചരിത്രം മറന്നുള്ള മന്ത്രിയുടെ വിടുവായത്തം നിർത്തിയില്ലെങ്കിൽ ഉചിതമായ മറ്റു മാർഗങ്ങൾ തേടാനും യോഗം തീരുമാനിച്ചു.
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കാട്ടുന്ന ധാർഷ്ട്യത്തിനെതിരേ ഉചിതമായ നടപടി തേടി കേരള ഗവർണറെ കാണാനും യോഗം തീരുമാനിച്ചു. തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും നടത്തുന്ന സമരത്തിനു കൺവൻഷൻ പിന്തുണ നൽകി.
സംസ്ഥാന പ്രസിഡന്റ് കെ.എൻ. സുരേന്ദ്രനാഥ വർമ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാൻ പ്രമേയം അവതരിപ്പിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമയെയും തിരുവിതാംകൂർ രാജകുടുംബത്തെയും അപമാനിച്ച മന്ത്രി സുധാകരന്റെ നടപടിയിൽ നിർവാ ഹക സംഘവും ക്ഷത്രിയ ക്ഷേമസഭ പന്തളം യൂണിറ്റും പ്രതിഷേധിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി. രാഘവവർമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. അശോക് വർമ പ്രസംഗിച്ചു. സഭയുടെ തിരുവനന്തപുരം, തിരുവല്ല, കോട്ടയം, കരിവെള്ളൂർ, വെളളാരപ്പള്ളി, തൃശൂർ തുടങ്ങിയ യൂണിറ്റുകളും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: