ഭോപ്പാൽ: മധ്യപ്രദേശിൽ ഭൂമി പാട്ടത്തിനെടുത്ത് ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഖനനത്തിലൂടെ ലഭിച്ചത് ഒന്നരക്കോടി രൂപ മൂല്യമുള്ള അമൂല്യ വജ്രം. ബുണ്ഡേൽഖണ്ഡ് പ്രദേശത്തെ ഖനന തൊഴിലാളിയായ മോട്ടിലാൽ പ്രചാപതി എന്ന തൊഴിലാളിക്കാണ് ഈ ഭാഗ്യം ലഭിച്ചത്.
പന്നയിൽ കല്ല്യാൺപൂർ പാട്ടി ഗ്രാമത്തിൽ 25 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുത്ത് ഖനനം നടത്തുകയായിരുന്നു ഇയാൾ. രാജ്യത്തെ ഒരേ ഒരു വജ്ര ഖനിയാണ് ഇവിടുത്തേത്. 42.59 കാരറ്റ് മൂല്യമുള്ളതാണ് ലഭിച്ച വജ്രം. ഈ പ്രദേശത്ത് നിന്നും ലഭിച്ചിട്ടുള്ളതിൽ വലിപ്പത്തിൽ രണ്ടാമതും മൂല്യത്തിൽ ഒന്നാമതുമാണ് ഈ വജ്രം.
വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഒന്നരക്കോടി രൂപ വില വരുന്ന ഈ വജ്രം നിലവിൽ കളക്ടറുടെ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. നവംബറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വജ്രം ലേലത്തിന് വെക്കും. ലേലത്തിൽ ചിലപ്പോൾ കൂടുതൽ വില ലഭിക്കാനും സാധ്യതയുണ്ട്. ലേലത്തിൽ ലഭിക്കുന്ന തുകയിൽ നിന്ന് 11 ശതമാനം നികുതി എടുത്ത ശേഷം വരുന്ന തുക മോട്ടിലാലിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: