നാഗ്പൂര്‍: ബ്രഹ്മോസ് മിസൈല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ എഞ്ചിനീയറെ പാക് ചാരസംഘടനയായ ഐഎസ്ഐ കരുവാക്കിയത് ജോലി വാഗ്ദാനത്തിലൂടെ. പ്രതിമാസം 30,000 പൗണ്ട് ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത കാനഡയിലെ ഒരു കമ്പനിയുടെ മോഹവലയത്തില്‍ വീഴുകയായിരുന്നു ബ്രഹ്മോസ് എയ്റോ സ്പേസ് പൈവറ്റ് ലിമിറ്റഡില്‍ എഞ്ചിനീയറായ നിഷാന്ത് അഗര്‍വാള്‍.
ബ്രഹ്മോസുമായി ബന്ധപ്പെട്ട് നിലവില്‍ ചെയ്യുന്ന ജോലിയുടെ വിശദാംശങ്ങളെല്ലാം അഗര്‍വാള്‍ കൈമാറുകയും ചെയ്തു. ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈലായ ബ്രഹ്മോസിന്റെ നിര്‍ണായക വിവരങ്ങളാണ് നിഷാന്തിലൂടെ പാക് ചാരന്മാര് ചോര്‍ത്തിയത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത് നാഗപൂര്‍ കോടതിയില്‍ ഹാജരാക്കിയ നിഷാന്തിനെ ചോദ്യം ചെയ്യലിനായി ഇന്നലെ ഉത്തര്‍പ്രദേശ് എടിഎസിന് വിട്ടു നല്കി. ഇയാളെ ലഖ്നൗവിലേക്ക് കൊണ്ടു പോയി.
കാനഡയില്‍ നിന്ന് ‘സേജല്‍ കപൂര്‍’ എന്ന് പേരുള്ള ഒരു സ്ത്രീയുമായി നിഷാന്ത് പതിവായി ഫെയ്സ് ബുക്കിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ഇവര്‍ നിഷാന്തിനോട് ആഗോളതലത്തില്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ സൈറ്റായ ‘ലിങ്ക്ഡിന്‍’നുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ അവരുടെ മുതിര്‍ന്ന ഓഫീസര്‍മാരുമായി സംസാരിക്കാനെന്ന വ്യജേന ഒരു ലിങ്ക് നിഷാന്തിനു കൈമാറി. ലിങ്കില്‍ ക്ലിക് ചെയ്തതോടെ നിഷാന്തിന്റെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മാല്‍വെയര്‍ വഴി ഡാറ്റകളെല്ലാം ചോര്‍ത്തിയെടുക്കുകയായിരുന്നു.
‘നേഹാ ശര്‍മ’ എന്നൊരു സ്ത്രീയുമായും ഫേസ് ബുക്കിലൂടെ താന്‍ ചാറ്റ് ചെയ്യുക പതിവായിരുന്നുവെന്ന് നിഷാന്ത് ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ചെന്നെത്തിയത് പാക്കിസ്ഥാനിലാണ്. തന്റെ കമ്പ്യൂട്ടറില്‍ നിന്ന് എത്രത്തോളം ഡാറ്റകള്‍ ചോര്ത്തിയെന്നതിനെക്കുറിച്ച് നിഷാന്തിനും കൃത്യമായ അറിവില്ല. താന്‍ വിവരങ്ങള്‍ കൈമാറിയ ചില ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുടെയും ഹൈദരാബാദില്‍ നിന്നുള്ള നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയും പേരുകള്‍ നിഷാന്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: