ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. തീവ്രവാദ സംഘടനകളായ സിമിയും ഇന്ത്യന്‍ മുജാഹിദ്ദീനും രാജ്യത്തു ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.
കസബിന്റെ വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. നിരോധിത സംഘടനകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനു മുതിര്‍ന്നാല്‍ അതിനെ നേരിടാന്‍ സുരക്ഷാസേന തയാറാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: