ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയില്‍ വരുന്ന എടക്കാനത്തെ മുത്തപ്പന്‍കരിയില്‍ സ്റ്റോണ്‍ക്രഷറിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ കള്ളക്കളികളും വന്‍ അഴിമതിയും നടന്നിട്ടുണ്ടെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വിഷയം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ മൂന്ന് തവണ വന്നപ്പോള്‍ അംഗങ്ങളുടെ എതിര്‍പ്പ് മൂലം പാസ്സാവാതെ മാറ്റിവെച്ചിരുന്നതായിരുന്നു. തൊട്ടടുത്ത യോഗത്തില്‍ പോലും നഗരസഭയിലെ മറ്റു ക്രഷറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശനങ്ങള്‍ ഉയര്‍ത്തിക്കാട്ടി എതിര്‍പ്പ് പ്രകടിപ്പിച്ച മുസ്ലിം ലീഗ് അംഗങ്ങള്‍ ഒരാളൊഴികെ പറഞ്ഞതെല്ലാം പിന്‍വലിച്ച് സിപിഎമ്മിനൊപ്പം കൂടിയതിനു പിന്നിലെ രഹസ്യം കണ്ടെത്തേണ്ടതുണ്ട്. കൂടാതെ അതുവരെ പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന ആക്ഷന്‍ കമ്മറ്റി ചെയര്‍മാനായിരുന്ന സിപിഎമ്മിന്റെ വാര്‍ഡ് കൗണ്‍സിലര്‍ മറുകണ്ടം ചാടാനിടയായ കാരണവും എന്താണെന്ന് പരിശോധിക്കണം. നഗരസഭാ രൂപീകരണത്തോടെ താറുമാറായ യുഡിഎഫ് സംവിധാനം തന്നെ ഇപ്പോള്‍ ഇല്ലാതായിരിക്കയാണ്. സ്റ്റോണ്‍ക്രഷറിന് അനുമതി കൊടുക്കുകയും ഹോളോബ്രിക്സ് യൂണിറ്റിനാണ് അനുമതി കൊടുത്തിരിക്കുന്നതെന്ന നഗരസഭാ ചെയര്‍മാന്റെ വാദവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ബിജെപി ഒരിക്കലും വികസന വിരോധികളല്ല. എന്നാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും ജനങ്ങളെ നിത്യരോഗങ്ങള്‍ക്ക് അടിമകളാക്കുകയും ചെയ്യുന്ന ഇത്തരം പദ്ധതികളെ എതിര്‍ക്കുകയും ചെയ്യും. മുത്തപ്പന് കരിയിലെ സ്റ്റോണ്‍ ക്രഷര്‍ വിഷയത്തില്‍ ഇതിന്റെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കുന്നതുവരെ ബിജെപി ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും കൗണ്‍സിലര്‍മാരായ പി.എം.രവീന്ദ്രന്, സത്യന് കൊമ്മേരി, പി. രഘു, പി.വി.ദീപ, സി.വി.രവീന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: