തലശ്ശേരി: നഗരത്തിലെ മത്സ്യ മൊത്തവ്യാപാരിയുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ചയ്ക്കെത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ കൂടി പോലീസ് പിടിയിലായി. ഇവര്‍ സഞ്ചരിച്ച ഒരു ഇന്നോവ കാറും മറ്റൊരു ബൊലേറോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശൂര്‍ തമ്പാനൂരിലെ പള്ളി പറമ്പില്‍ ആല്ബിന് (31), തൃശൂര്‍ കൊടകര ആനന്ദപുരത്തെ ചാത്തന് പ്ലാക്കല്‍ രജീഷ് (32), പാലക്കാട് ആലത്തൂര്‍ കരിങ്കയത്തില്‍ വടുകൂന്നേല് വീട്ടില്‍ ഷിജു എന്ന ആന്റോ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാറുകള്‍ വാടകക്ക് നല്‍കുന്നവരും െ്രെഡവര്‍മാരുമാണ് മൂന്ന് പേരും. കവര്‍ച്ചാ സംഘവുമായി നേരത്തെ പരിചയമുള്ള ഇവരെ കുഴല്‍പ്പണ ഇടപാടിനെന്ന് പറഞ്ഞാണ് കൂടെ കൂട്ടിയതത്രെ. ഇക്കഴിഞ്ഞ സപ്തമ്പര്‍ 20 ന് പാതിരാത്രിയിലാണ് മത്സ്യവ്യാപാരി മജീദിന്റെ സൈദാര്‍ പള്ളി ജെ.ടി.റോഡിലുള്ള ഹുദാ വീട്ടില്‍ കവര്‍ച്ചക്കായി പ്രതികള്‍ എത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് അകത്ത് കടന്നത്. ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കാന്‍ ഭംഗിയായി വസ്ത്രധാരണം ചെയ്തിരുന്നു. വീട്ടുടമ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും എടുത്ത് നീട്ടി. എന്നാല്‍ വെപ്രാളത്തിനിടയില്‍ കാര്‍ഡിലെ ഉള്ളടക്കം വീട്ടുടമ ശ്രദ്ധിച്ചില്ല. മധുരയില്‍ നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചതത്രെ.
സംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ഇന്നലെ പിടിയിലായ പാലക്കാട്ടെ ഷിജു എന്ന ആന്റോ ആയിരുന്നു. എറണാകുളത്ത് നാടക സംഘങ്ങള്‍ക്കായി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് പോലിസ് യൂണി ഫോറം വാങ്ങിയതെന്ന് ആന്റോ സമ്മതിച്ചിട്ടുണ്ട്. എഎസ്പി ചൈത്രതെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം തീരദേശ പോലീസ് സ്റ്റേഷനിലെ എസ്ഐ ബിജു, തലശ്ശേരി പോലീസ് സ്റ്റേഷനിലെ രാജീവന് വളയം, എഎസ്പിയുടെ െ്രെകം സ്കോഡിലെ മീറജ്, സുജേഷ്, രാജീവന്, ശ്രീജേഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. നിലവില്‍ കേസില്‍ ഏഴ് പേര് പിടിയിലായിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ അറുമുഖനേയും വക്കീല്‍ എന്ന പേരില്‍ അറിയപ്പെടുന്ന മറ്റൊരാളേയും കൂടി പിടികൂടാനുണ്ടെന്ന് സിഐ എം.പി.ആസാദ് പറഞ്ഞു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. പിന്നീട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി കുടുതല്‍ തെളിവിലേക്കായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കൂനൂരിലെ ഫാം ഹൗസില്‍ കാവല്‍ക്കാരനെ കെട്ടിയിട്ട് കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രതി ദീപു ഉള്‍പെടെ 4 പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെയും തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്റ് ചെയ്തിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: