കണ്ണൂര്‍: വാടക കെട്ടിടത്തില്‍ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന വ്യക്തിയെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ കെട്ടിടം ഉടമ പോലീസിന്റെ പിന്തുണയോടെ നടത്തുന്ന ശ്രമത്തെ ക്കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. സിഐ റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന് അനേ്വഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. കേസ് നവംബര്‍ 8 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. തളിപ്പറമ്പ് സ്വദേശി കെ.പി.ഷാഹുല്‍ ഹമീദ് നല്കിയ പരാതിയിലാണ് നടപടി.
നേരത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വാടക കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം ഉടമ ക്രമാതീതമായി വാടക വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വാടക നിയന്ത്രണ കോടതിയില്‍ കേസ് നിലവിലുണ്ട്.
ഒക്ടോബര്‍ 7 ന് പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുറ്റുമതില്‍ കെട്ടിടം ഉടമ പൊളിച്ചു നീക്കിയതായി പരാതിയില്‍ പറയുന്നു. ഗുണ്ടാ ആക്രമണവുമുണ്ടായി. തന്നെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതായി പരാതിക്കാരന് പറഞ്ഞു. കെട്ടിടം ഉടമയെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
സ്ഥാപനം ഒഴിപ്പിക്കണമെങ്കില്‍ നിയമപരമായ വഴിമാത്രം തേടണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള പരാതിക്കാരന്റെ നിയമപരമായ അവകാശത്തെ കെട്ടിടം ഉടമ ചോദ്യം ചെയ്യരുത്. പോലീസുദ്യോഗസ്ഥര്‍ കെട്ടിടം ഉടമയുമായി അനധികൃതമായി കൈകോര്‍ക്കുകയാണെന്ന് പരാതിയുണ്ടെന്നും കമ്മീഷന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: