കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി വിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതിന്റെ ആദ്യപടിയായി പാലക്കാട് അഗ്രഹാരത്തില്‍ കേരള ബ്രാഹ്മണ സഭ മനുഷ്യച്ചങ്ങല തീര്‍ക്കും. 23ന് കോട്ടയത്ത് കേരള ബ്രാഹ്മണ സഭയുടെ ആഭിമുഖ്യത്തില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേരള ബ്രാഹ്മണ സഭയുടെ വനിതാ വിഭാഗം കോടതിവിധിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കും. ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം തന്ത്രിമാരും, ധര്മ്മജ്ഞരുമാണ് വിശ്വാസത്തിന്റെയും ആചാരങ്ങളുടേയും അന്തിമ വാക്ക്. ഇത് വിവിധ കോടതി വിധികളിലും വ്യക്തമാണ്. ശബരിമല യുവതീ പ്രവേശനത്തിന് എതിരെ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ധാര്‍മ്മിക സമരങ്ങള്‍ക്ക് സഭയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യമേഖലാ സെക്രട്ടറി എന്‍.ആര്. പരമേശ്വരന്, എറണാകുളം ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്, സംസ്ഥാന കമ്മിറ്റിയംഗം നാരായണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: