കോഴിക്കോട്: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം സ്ത്രീ സംഘടനകള്‍ നിയമ നടപടിക്ക്. അടുത്താഴ്ച സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കുമെന്ന് മുസ്ലിം സ്ത്രീകളുടെ സംഘടനയായ നിസ ചെയര്‍പേഴ്സണ്‍ വി.പി. സുഹറ ജന്മഭൂമിയോട് പറഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധി നിര്‍ണായകമാണ്. എന്നാല്‍, മുസ്ലിം പള്ളികളില്‍ ഇപ്പോഴും സ്ത്രീകളെ കയറ്റുന്നില്ല. മുജാഹിദ്, ജമാ അത്ത് വിഭാഗക്കാര്‍ പള്ളിയില്‍ സ്ത്രീകളെ കയറ്റുന്നെങ്കിലും ഒരുമിച്ച് ആരാധനയ്ക്ക് അനുവദിക്കുന്നില്ല. സ്ത്രീകളെ മതില്‍കെട്ടി വേര്‍തിരിച്ചാണ് പള്ളിയില്‍ പ്രവേശിപ്പിക്കുന്നത്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക വഴിയുമുണ്ട്. സുന്നി വിഭാഗക്കാര്‍ സ്ത്രീകളെ പള്ളിയിലേക്ക് കയറ്റുന്നതു പോലും എതിര്‍ക്കുന്നു. മക്കയില്പോലും ഒരുമിച്ച് ഹജ്ജ് കര്‍മം ചെയ്യാന്‍ സൗകര്യമുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് മുസ്ലിം സ്ത്രീകളെ പള്ളികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതെന്ന് പൗരോഹിത്യം വ്യക്തമാക്കണം. സ്ത്രീകളെ അകറ്റി നിര്‍ത്താനുള്ള നിലപാടാണിത്.
നിരവധി ആചാരങ്ങളില്‍ പരിഷ്കരണമുണ്ടായി. നരബലിയും ദേവദാസി സമ്പ്രദായവും അവസാനിപ്പിച്ചു. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ വ്രതഭംഗമുണ്ടാകുമെന്നത് തെറ്റായ നിലപാടാണ്. മുസ്ലിം പള്ളികളില്‍ ഇമാമുകളായി നിയോഗിക്കപ്പെടുന്നത് പുരുഷന്മാര് മാത്രമാണ്. എത്ര പാണ്ഡിത്യമുണ്ടായാലും മുസ്ലിം സ്ത്രീകളെ ഇമാമായി അംഗീകരിക്കുന്നില്ല. ഇത് വിവേചനമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന കാര്യത്തില്‍ സാമുദായിക സംഘടനകളും രാഷ്ട്രീയ നേതൃത്വങ്ങളും ഒരുമിക്കുകയാണ്, അവര്‍ പറഞ്ഞു.
നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് അടുത്തയാഴ്ച ഹര്‍ജി നല്‍കും. മറ്റുചില സംഘടനകളും ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: