ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വീര്യം കൂടിയ കീടനാശിനിയായ ഫ്യൂറിഡാന് കടത്തുന്നു. മലയാളികളായ ഏജന്റുമാരാണ് ഇതിനു പിന്നില്‍. കര്‍ണാടകത്തില്‍ നിരോധനമില്ലെങ്കിലും കേരളത്തില്‍ ഫ്യൂറിഡാന് കൃഷിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഉപയോഗം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളോളം മണ്ണിലും വെള്ളത്തിലും ഈ വിഷം അവശേഷിക്കും.
ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് ഫ്യൂറിഡാന് കേരളത്തില്‍ നിരോധിച്ചത്. നേന്ത്രവാഴക്കൃഷിക്കാരാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും കേരളത്തിലെ കര്‍ഷകര്‍ക്ക് ഫ്യൂറിഡാന് എത്തിച്ച് നല്കുന്നവര് നിരവധിയാണ്. കര്‍ണാടകത്തില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ ഇരട്ടി വിലയ്ക്കാണ് ഇത്തരക്കാര്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്നത്.
കീടനാശിനി എത്ര ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തണമെന്നും എങ്ങനെ പ്രയോഗിക്കണമെന്നുമെല്ലാം കര്‍ഷകര്‍ക്ക് വിവരിച്ചു കൊടുക്കുന്നതും കച്ചവടക്കാര്‍ തന്നെയാണ്. സാധാരണ കര്‍ഷകര്‍ക്ക് ഇതേക്കുറിച്ച് ഇപ്പോഴും കാര്യമായ ഗ്രാഹ്യമില്ല. തോട്ടവിളകള്‍ തുടങ്ങി, ഹ്രസ്വകാല പച്ചക്കറികളില്‍ വരെ ഇത്തരം കീടനാശിനികളുടെ പ്രയോഗം വ്യാപകമാണ്. ജൈവ കൃഷിയിടങ്ങളില്‍ പോലും നേരത്തെ പ്രയോഗിച്ച കീടനാശിനിയുടെയും രാസവളങ്ങളുടെയും അംശം കലര്‍ന്നിട്ടുണ്ട്. നെല്‍വയലുകള്‍ കൂടുതലായി നേന്ത്രവാഴ കൃഷിക്കായി വഴിമാറിയതോടെയാണ് ഇവയുടെ ഉപയോഗത്തിലും വര്‍ധന രേഖപ്പെടുത്തിയത്.
ഇപ്പോള്‍ കേരളത്തിലെ നെല്‍വയലുകളിലും മറ്റും നേന്ത്രവാഴ കൃഷി നടത്തുന്നവര്‍ ഏറെയാണ്. വയനാട്ടുകാര്‍ കര്‍ണാടകയിലെ കുടക്, ശിവമോഗ ജില്ലകളിലേക്ക് ഇഞ്ചികൃഷി വ്യാപിപ്പിച്ചപ്പോള്‍ അവിടെയും ഫ്യൂറിഡാന്, ഫോറേറ്റ്, തിമറ്റ് തുടങ്ങിയ കീടനാശികളുടെ ഉപയോഗം വ്യാപിച്ചു.
നെല്‍വയലുകളില്‍ തന്നെ ചെയ്യുന്ന പയര്‍, പാവല്‍ കൃഷികള്‍ക്കും വലിയ തോതില്‍ കീടനാശിനി ഉപയോഗിക്കുന്നു. തേയിലത്തോട്ടങ്ങളിലെ വീര്യംകൂടിയ കീടനാശിനി പ്രയോഗം നേരത്തെ മുതല്‍ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. നേന്ത്രവാഴ കൃഷിയില്‍ രാസവളങ്ങളും മാരക കീടനാശിനികളും വലിയ അളവില്‍ ഉപയോഗിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് വയനാടന്‍ നേന്ത്രക്കായക്ക് ഇടക്കാലത്ത് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു.
വീര്യം കൂടിയ കീടനാശിനികള്‍ക്കും കുമിള്‍-കളനാശിനികള്ക്കുമെല്ലാം വിലക്കുണ്ടെങ്കിലും പരിശോധനകള്‍ കാര്യക്ഷമമല്ലാത്തത് കച്ചവടലോബിക്ക് സൗകര്യമാവുകയാണ്.
ഷാല്‍ രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: