ധാക്ക: ബംഗ്ലാദേശില്‍ രണ്ട് മുന്‍മന്ത്രിമാരടക്കം 19 പേര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ 2004 ല്‍ വധിക്കാന്‍ ശ്രമിച്ചവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേ കേസില്‍ മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകന് താരീഖ് റഹ്മാനെ കോടതി ജീവപര്യന്തം തടവ്ശിക്ഷയ്ക്കും വിധിച്ചു.
എന്നാല്‍ റഹ്മാനും വധശിക്ഷ ഉറപ്പുവരുത്താന്‍ ഉയര്‍ന്ന കോടതിയെ സമീപിക്കുമെന്ന് ബംഗ്ലാദേശ് നിയമമന്ത്രി അനീസുള് ഹഖ് പറഞ്ഞു. 2008 ല്‍ ലണ്ടനിലേക്ക് കടന്നുകളഞ്ഞ റഹ്മാനെ രാജ്യത്തേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ബിഎന്‍പി നേതാക്കളായ മുന്‍ ആഭ്യന്തര മന്ത്രി ലുത്ഫുസ്സമന് ബാബര്‍, മുന്‍ വിദ്യാഭ്യാസമന്ത്രി അബ്ദു സല്മാന് പിന്റു എന്നിവരും വധശിക്ഷ ലഭിച്ചവരില്‍ പെടുന്നു.
2004 ആഗസ്റ്റ് 21 നാണ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കിടെ ഗ്രെനേഡ് ആക്രമണമുണ്ടായത്. പാര്‍ട്ടിയംഗങ്ങള്‍ ഹസീനയ്ക്കുചുറ്റും മനുഷ്യകവചം തീര്‍ത്തതിനാല്‍ അവര്‍ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ആക്രമണത്തില്‍ മുതിര്‍ന്ന അവാമി ലീഗ് നേതാവടക്കം 24 പേര് കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹസീനയെ വകവരുത്താന്‍ ബിഎന്‍പി അതിവിദഗ്ധമായി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു 2004 ലേത് എന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍പ് റഹ്മാനെതിരെ അഴിമതിക്കേസില്‍ 10 വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ നിന്ന് കടന്നുകളഞ്ഞ റഹ്മാന് 2008 മുതല്‍ ലണ്ടനില്‍ താമസമാക്കിയിരിക്കുകയാണ്. ഖാലിദ സിയ ഇതേ കേസില്‍ ഇപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: