കൊച്ചി: പുതുവൈപ്പ് ടെര്‍മിനല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ജനറല്‍ മാനേജരും കേരള ചീഫുമായ പി.എസ.് മണി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ പുതുവൈപ്പ് പദ്ധതിക്കുണ്ട്. സര്‍ക്കാരുമായുള്ള എല്ലാ ചര്‍ച്ചകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞ ദിവസവും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. പ്രളയത്തെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിലച്ചുവെങ്കിലും ഇനി വേഗത്തിലാക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. നിയമപരമായ തീരുമാനങ്ങളെല്ലാം ഐഒസിക്ക് അനുകൂലമാണ്. പുതുവൈപ്പ് പദ്ധതിക്കായി 350 കോടി രൂപയുടെ നിക്ഷേപം നടന്നുകഴിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നിക്ഷേപം വേണ്ടെന്നു വെക്കാന്‍ പല കാരണങ്ങളാല്‍ കഴിയില്ല.
എല്‍പിജി ഉപയോഗത്തില്‍ പത്തു ശതമാനത്തിന്റെ വര്‍ധന കേരളത്തിലും ദേശീയ തലത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ ആവശ്യം നിറവേറ്റണമെങ്കില്‍ ഇത്തരം പദ്ധതികള്‍ വരേണ്ടതുണ്ട്. പുതുവൈപ്പ് പദ്ധതി വന്നാല്‍ ആ പ്രദേശത്ത് ഉണ്ടാകാന്‍ പോകുന്ന വികസനം വലുതായിരിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ പദ്ധതിയിലൂടെ ലഭിക്കും. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ കേരളം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മറികടന്ന് മുന്നേറും. പുതുവൈപ്പ് ടെര്‍മിനല്‍ നമ്മുടെ അഭിമാന പദ്ധതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പുതുവൈപ്പ് ടെര്‍മിനലും കൊച്ചി സേലം എല്‍പിജി പൈപ്പ് ലൈനും വരുന്നതോടെ റോഡുകളിലൂടെയുള്ള ബള്‍ക്ക് എല്‍പിജി ഗതാഗതം അവസാനിപ്പിക്കാന്‍ സാധിക്കും. മംഗലാപുരത്തു നിന്നാണ് 125 വണ്ടികളിലായി കേരളത്തിലേക്ക് ബള്‍ക്ക് എല്‍പിജി ദിവസവും എത്തുന്നത്. 50 വണ്ടികളില്‍ ഇരുമ്പനത്തേക്കും നാല്പത് വണ്ടികള്‍ ചേളാരിയിലേക്കും 35 വണ്ടികള്‍ പാരിപ്പിള്ളിയിലേക്കുമാണ് വരുന്നത്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ വളവുകളും തിരിവുകളുമുള്ള ഇടുങ്ങിയ റോഡാണ്. പുതുവൈപ്പ് ഇംപോര്‍ട്ട് ടെര്‍മിനല്‍ വരുന്നതോടെ ഉദയംപേരൂരിലേക്കും ചേളാരിയിലേക്കുമുള്ള 90 വണ്ടികള്‍ റോഡില്‍ നിന്ന് പുറത്താകും.
പാരിപ്പിള്ളിയിലേക്കുള്ള 35 വണ്ടികള്‍ കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ നിറച്ച് വിടാനാകും. തെക്കന്‍ കേരളത്തിലേക്കുള്ള റോഡുകള്‍ക്ക് വീതി കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. പുതുവൈപ്പ് ടെര്‍മിനല്‍ വരുന്നതോടെ പാലക്കാട് നിന്ന് ചേളാരിയിലേക്കും കൊച്ചിയില്‍ നിന്നും കൊല്ലത്തേക്കും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അത് വന്നാല്‍ സംസ്ഥാനത്ത് എല്‍പിജിയുമായുള്ള ഓട്ടം അവസാനിപ്പിക്കാനാകുമെന്ന് പി.എസ് മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: