പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്കുന്ന കാര്‍ഷിക സബ്സിഡി എത്തുന്നത് അനര്‍ഹരുടെ കൈകളിലാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഒഴുക്കിനെതിരെ ഒന്നിച്ച് സംവാദപരിപാടിയില്‍ പങ്കെടുത്ത് പത്തനംതിട്ട പ്രസ്ക്ലബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവര്‍ഷം കാര്‍ഷിക വായ്പയ്ക്കു കേരളത്തിന് അനുവദിച്ചത് 56,000 കോടി രൂപയാണ്. ഇതില്‍ 40,000 കോടി രൂപയും ഹ്രസ്വകാല വായ്പയ്ക്കായിരുന്നു. ഇതില്‍ 6,840 കോടി രൂപ മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് നല്‍കിയിട്ടുള്ളത്. ബാക്കി തുകയ്ക്ക് അനുവദിച്ച സബ്സിഡി കാര്‍ഷികമേഖലയില്‍ എത്തിയിട്ടില്ല.
ഇതേതുടര്‍ന്ന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കു മാത്രമേ കാര്‍ഷികവായ്പ അനുവദിക്കാവൂവെന്ന നിര്‍ദേശം സ്ംസ്ഥാനതല ബാങ്കേഴ്സ് സമിതിയില്‍ കൃഷിവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. സ്വര്‍ണപ്പണയത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ബാങ്കേഴ്സ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ അനര്‍ഹമായി നല്കിയ വായ്പയെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനു കൃഷിവകുപ്പ് പരാതി നല്‍കും.
കാര്‍ഷിക വായ്പ കൂടുതലായി നല്‍കിയെന്നതിന്റെ നേട്ടം സമ്പാദിക്കാനുള്ള ബാങ്കുകളുടെ ശ്രമമാണ ്ഇതിനു പിന്നില്‍. കുറഞ്ഞ പലിശയ്ക്കുള്ള കാര്‍ഷിക വായ്പ സ്വര്‍ണം ഈടായി നല്‍കുകയും പത്തു സെന്റ് ഭൂമിയുടെ കരം അടച്ച രസീത് ഹാജരാക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ലഭിക്കുമെന്ന സ്ഥിതിയുണ്ട്. ഇത് കൈവശപ്പെടുത്തുന്നവരില് ഏറെപ്പേരും ഒരു കൃഷിയും നടത്താറില്ല. തന്നെയുമല്ല ഇത്തരത്തില്‍ കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തശേഷം ഇതേ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തി ലാഭം ഉണ്ടാക്കുന്നവരുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: