പന്തളം: അയ്യപ്പസ്വാമിയുടെ മണ്ണില്‍ നിന്നാരംഭിച്ച ശബരിമല സംരക്ഷണയാത്ര ധര്‍മ്മസമരമാണെന്ന് യാത്ര ഉദ്ഘാടനം ചെയ്ത എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഹിന്ദുക്കള്‍ക്ക് ഏറെ വേദനാജനകമാണ്. ഭാരതത്തിലെ ഏക കാനനക്ഷേത്രമായ ശബരിമലയിലേത് അനാചാരമല്ല, നൂറ്റാണ്ടുകളായി അനുഷ്ടിച്ചു വരുന്ന ആചാരമാണ്. അത് മാറ്റാനോ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മതാചാരങ്ങളെ നിര്‍വ്വചിക്കാനോ കോടതികള്‍ക്കു കഴിയില്ല.
സുപ്രീംകോടതി വിധി ആഘോഷിക്കുന്നവരും ഉടന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരും ശബരിമലയുടെ പവിത്രതയും ഭക്തിയുടെയും വിശ്വാസത്തിന്റെയും ചരിത്രവും വിശ്വാസികളുടെ മനസ്സും അറിയണം. ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു സമൂഹവുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജെല്ലിക്കെട്ടിനെതിരെയുള്ള സുപ്രീംകോടതി വിധിക്കെതിരെ ജനരോഷമുയര്ന്നപ്പോള് തമിഴ്നാട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ജെല്ലിക്കെട്ടു സംരക്ഷിച്ചു.
രണ്ടു സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയുള്ള സുപ്രീംകോടതി വിധിയെ നിയമനിര്‍മ്മാണത്തിലൂടെ പിണറായി സര്‍ക്കാര്‍ മറികടന്നു. ശബരിമല വിഷയത്തിലും ഈ നടപടി സ്വീകരിക്കണം. ക്ഷേത്രങ്ങളും ആചാരങ്ങളും സംരക്ഷിക്കാം എന്നു പ്രതിജ്ഞയെടുത്താണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചുമതലയേല്‍ക്കുന്നത്. അതു പാലിക്കാന്‍ കഴിയില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യമില്ല.
ഹിന്ദു സമൂഹം ഉറങ്ങിക്കിടക്കേണ്ടവരല്ല, ഉണര്‍ന്നിരിക്കേണ്ടവരാണ്. അയ്യപ്പന്റെ വാഹനമായ പുലിയുടെ ശൗര്യവും വീര്യവും നാം കാട്ടണം. അതിലൂടെ നാം സൃഷ്ടിക്കുന്ന കൊടുങ്കാറ്റില്‍ ശബരിമലയ്ക്കെതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളെയും നമുക്ക് തോല്‍പ്പിക്കാം. കണ്ണിലെ കൃഷ്ണമണി പോലെ ശബരിമലയെ കാത്തുസൂക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: