ചങ്ങനാശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം തള്ളി എന്‍എസ്എസ്. ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ഒരു നിശ്ചിത തുക മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതിക്ക് നല്കുന്നതല്ലാതെ ക്ഷേത്രങ്ങള്‍ക്ക് സഹായമായി ഒന്നും നല്‍കുന്നില്ല. മറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണാജനകമാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് തിരുവിതാംകൂറിലെ സ്വത്തുക്കളുടെ നല്ലൊരു ഭാഗം ക്ഷേത്രസ്വത്തുക്കളായിരുന്നു. അവയാണ് കേണല്‍ മണ്‍റോ പിടിച്ചെടുത്തത്. ദേവസ്വങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വത്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നു. ഒരു സര്‍ക്കാരും അക്കാര്യം പരിഗണിക്കുകയോ അനുകൂല നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അതിനു പകരമായിട്ടാണ് കവനന്റ് പ്രകാരമുള്ള കോണ്ട്രിബ്യൂഷന് നല്‍കിവരുന്നത്.
ശബരിമല മാസ്റ്റര്‍പ്ലാനിനായി നിശ്ചിത തുക മാസ്റ്റര്‍പ്ലാന്‍ കമ്മറ്റിക്ക് നല്കുന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് യാതൊരു നഷ്ടവുമില്ല. കാരണം, ഓരോ ശബരിമല സീസണിലും മോട്ടോര്‍വാഹനവകുപ്പ് അടക്കമുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് നൂറുകണക്കിന് കോടി രൂപയാണ് നികുതിയിനത്തിലും മറ്റിനങ്ങളിലുമായി ലഭിക്കുന്നത്. അതേസമയം ഇലക്ട്രിസിറ്റി ബോര്‍ഡിനും വാട്ടര്‍ അതോറിറ്റിക്കും അവര്‍ നല്കുന്ന ഭീമമായ ബില്‍ അനുസരിച്ചുള്ള തുക നല്‍കുന്നത് ദേവസ്വം ബോര്‍ഡു തന്നെയാണ്.
പോലീസിന് ആവശ്യമായ നിരീക്ഷണോപകരണങ്ങള്‍ അതാതു സീസണില്‍ ബോര്‍ഡാണ് വാങ്ങുന്നത്. മറ്റുള്ള ആരാധനാലയങ്ങളുടെ കാര്യത്തിലെന്നപോലെ, ശബരിമലയിലും ഭക്തര്‍ക്കുവേണ്ട സംരക്ഷണം നല്‍കേണ്ടതും അവരെ സഹായിക്കേണ്ടതും സംസ്ഥാനസര്‍ക്കാരിന്റെ കടമ മാത്രമാണ്. ഓരോ ശബരിമല സീസണും കടന്നുപോകുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ലഭിച്ചുവരുന്ന സഹായങ്ങള്‍ എന്തൊക്കെയെന്ന് ഇതില്‍നിന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: