തിരുവനന്തപുരം: വിശ്വാസികളുട പ്രതിഷേധം ശക്തമായതോടെ ശബരിമല യുവതി പ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കടുംപിടിത്തം വിടുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന നിലപാടില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. സന്നിധാനത്തേക്കു വനിതാ പൊലീസോ വനിതാജീവനക്കാരെയോ നിയോഗിക്കേണ്ടന്ന് ദേവസ്വംബോര്‍ഡ് യോഗത്തില്‍ തീരുമാനം. അതേസമയം എന്തുവിലകൊടുത്തും കോടതി വിധി നടപ്പാക്കുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളിസുരേന്ദ്രന്റെയും സര്‍ക്കാരിന്റെയും നിലപാട്.
പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെയോ ദേവസ്വം വനിതാ ജീവനക്കാരെയോ നിയോഗിക്കില്ലെന്ന് ഇന്നലത്തെ ബോര്‍ഡ് യോഗത്തിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന് ആരോടും വാശിയില്ല. പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്ഡിനില്ലെന്നാണ് പ്രസിഡന്റിന്റെ പുതിയ നിലപാട്. കോടതി വിധി നടപ്പാക്കുന്നതില്‍ പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ഇല്ല. ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണെന്നും ശബരിമലയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പരിഹാരം കണ്ടെത്താന്‍ ബാധ്യസ്ഥരാണെന്നും പദ്മകുമാര്‍ മലക്കം മറിഞ്ഞു.
മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടെന്നാണ് ബോര്‍ഡ് യോഗത്തിലെ തീരുമാനം. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്ന സമയത്തുള്ള ക്രമീകരണങ്ങള്‍ മാത്രമെ ഇത്തവണയും ഉണ്ടാവുകൂ. നിലവിലുള്ള സ്ഥിതിഗതികളെല്ലാം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ നടത്താനും ബോര്‍ഡ് യോഗം തീരുമാനിച്ചു.
സുപ്രീംകോടതി ഏത് വിധേനയും നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരും സിപിഎമ്മും. ദേവസ്വംബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് ആദ്യം പറഞ്ഞ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് നിലപാട് മാറ്റി. സുപ്രീംകോടതി വിധിയായതിനാല്‍ ശബരിമലയില്‍ യുവതികളെ തടയാന്‍ സാധിക്കില്ലെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ തെരുവിലിറങ്ങി സമരം ചെയ്തിട്ടോ കാര്യമില്ലെന്നും ദേവസ്വം മന്ത്രി പറഞ്ഞു.വിശ്വാസികളുടെ പ്രതിഷേധത്തിനെതിരെ ക്യാമ്പയിന് നടത്താനാണ് സിപിഎമ്മിന്റെയും തീരുമാനം. തലസ്ഥാനത്ത് നടക്കുന്ന ക്യാമ്പയിനില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ജില്ലകളില്‍ മറ്റ് മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: