ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ പ്രത്യേകതകളും വിലയും സംബന്ധിച്ച രഹസ്യ രേഖകള്‍ പുറത്തുവിടണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന ആവശ്യവും കോടതി തള്ളി. ഉയര്‍ന്ന വിലയ്ക്കാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതെന്നും അതു ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് മനോഹര്‍ലാല്‍ ശര്‍മ്മയെന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇത്തരം ഹര്‍ജികള്‍ രാഷ്ട്രീയ പ്രേരിതമായി നല്‍കുന്നതാണെന്നും സുപ്രീംകോടതി ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഹര്‍ജിയാണ് ഇത്. പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണുള്ളതെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.
രാജ്യസുരക്ഷയെ ബാധിക്കാത്ത കരാര്‍ വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും എ.ജി സുപ്രീംകോടതിയെ അറിയിച്ചു. തങ്ങള്‍ക്ക് റഫാല്‍ വിമാനത്തിന്റെ സാങ്കേതിക കാര്യങ്ങളോ വിലയെപ്പറ്റിയോ അറിയേണ്ടതില്ലെന്നും റഫാല്‍ വാങ്ങാനുള്ള തീരുമാനം സംബന്ധിച്ച കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം മതിയാകും. റഫാല്‍ യുദ്ധവിമാനങ്ങളുടെ യാതൊരു രേഖകളും നല്‍കേണ്ടതില്ല.
മുദ്രവെച്ച കവറില്‍ കോടതിക്ക് രേഖകള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ നോട്ടീസ് അയക്കില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബര്‍ 29ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ റഫാല്‍ സംബന്ധിച്ച് കോടതി ആവശ്യപ്പെട്ട രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: