ന്യൂദല്‍ഹി: ആര്‍എസ്എസും ബിജെപിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യാജവാര്‍ത്തകള്‍ക്കെതിരെ കേസ് നല്‍കുമെന്നും ശബരിമല യുവതീപ്രവേശന കേസിലെ ഹര്‍ജിക്കാര്‍. ശബരിമലയില്‍ യുവതികളെ വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സുപ്രീംകോടതി യങ് ലോയേഴ്സ് അസോസിയേഷന് ഭാരവാഹികളായിരുന്ന അഭിഭാഷകര്‍ക്ക് സംഘപരിവാര്‍ ബന്ധം ആരോപിച്ച് സിപിഎമ്മും മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധിച്ച് കേസിലെ ഹര്‍ജിക്കാര്‍ രംഗത്തെത്തിയത്. തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ ആര്‍എസ്എസുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലെന്ന് ഹര്‍ജിക്കാരി ഭക്തി പ്രസീജ സേഥി അറിയിച്ചു. മറ്റു ഹര്‍ജിക്കാരായ പ്രേരണാ കുമാരി, സുധാ പാല് എന്നിവര്‍ക്കും രാഷ്ട്രീയ ബന്ധങ്ങളില്ല. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരായ യങ് ലോയേഴ്സിന്റെ പ്രതിഷേധമായിരുന്നു ശബരിമല കേസില്‍ ഹര്‍ജി നല്‍കാനുള്ള കാരണം.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെപ്പറ്റി കൂടുതലായി അറിഞ്ഞതോടെ യുവതീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കുന്നതായി ഹര്‍ജിക്കാര്‍ വിധി വരുന്നതിന് മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിശ്വാസി സമൂഹത്തിന് ബോധ്യമാകുന്ന തരത്തില്‍ വേണം ആചാര പരിഷ്കരണം എന്നതാണ് ഹര്‍ജിക്കാരുടെ നിലപാട്.
പുതുതായി ആരംഭിക്കുന്ന മലയാളം ന്യൂസ് ചാനലിന്റെ ഓണ്‍ലൈനിലാണ് ഒരു മാധ്യമ പ്രവര്ത്തകന് ഇതുസംബന്ധിച്ച വ്യാജ വാര്‍ത്ത തയ്യാറാക്കി ഇട്ടത്. പിന്നീട് ഇത് ദേശാഭിമാനിയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഏറ്റെടുക്കുകയായിരുന്നു. ശബരിമല വിധി സമ്പാദിച്ചത് ബിജെപിയാണെന്നായിരുന്നു കടകംപള്ളിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: