ഇന്ത്യയിലെ ജനങ്ങളുടെ അവസാന അത്താണിയാണ് കോടതികള്‍. ഇതര ഭരണഘടനാ സ്ഥാപനങ്ങളായ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍ ഇവ ഒട്ടേറെ ദൗര്‍ബല്യങ്ങള്‍ നേരിടുന്നുണ്ട്. പക്ഷേ ജുഡീഷ്യറി താരതമ്യേന മെച്ചപ്പെട്ട സല്പേര് നിലനിര്‍ത്തിവരികയാണ്.നമുക്കാരെയെങ്കിലും വിശ്വസിക്കേണ്ടെ, അതു കോടതിയെയാവട്ടെ എന്ന് പറയാറുള്ളതാണ്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മറ്റും കോടതി സംവിധാനം സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റ് പോലെയാണു പ്രവര്‍ത്തിച്ചുവരുന്നത്. ചൈനയിലെത്തുന്ന സഞ്ചാരികള്‍ക്കു കോടതി കാണാനനുവാദമില്ല. അത്രമാത്രം സുതാര്യമല്ലാത്ത നിലയിലാണ് അവിടത്തെ സംവിധാനം.
ഇന്ത്യന്‍ കോടതികളില്‍ ഉണ്ടാവുന്നതെല്ലാം ആശാസ്യമാണെന്നഭിപ്രായം ആര്‍ക്കുമില്ല. എന്നാല്‍ പൊതുവെ, നമുക്കാശ്രയക്കാവുന്ന ഒരു നീതി നിര്‍വഹണ സമ്പ്രദായം ഇവിടെയുണ്ടെന്ന് പറയാം. അടുത്തകാലത്തു നമ്മുടെ പരമോന്നത കോടതി നല്കിയ പല വിധികളും ആക്ഷേപങ്ങള്‍ക്കിടവരുത്തി. പ്രധാനമായും ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധി. അഞ്ചു ജഡ്ജിമാരാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്. നാലുപേരടങ്ങിയ ഭൂരിപക്ഷം യുവതീ പ്രവേശനമാകാമെന്നും, വിയോജിച്ച് കൊണ്ട് ഒരു വനിതാജഡ്ജിയും. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമനുവദിക്കേണ്ടത് മൗലികാവകാശമായ ലിംഗനീതി ഉറപ്പുവരുത്തുന്നതിനാവശ്യമാണെന്നാണ് ഭൂരിപക്ഷ വിധിയിലെ യുക്തി. എത്രയോ കാലമായി തുടര്‍ന്നു വരുന്ന മതസംബന്ധിയായ വിശ്വാസങ്ങള്‍ മാറ്റുന്നതിനായി ഇടപെടുന്നത് ഭരണഘടനാനുസൃതമല്ലെന്നാണ്, വിയോജിച്ചുകൊണ്ടുള്ള വിധിയില്‍ പറയുന്നത്.
മതസ്വാതന്ത്ര്യം, മനസാക്ഷിക്കുള്ള സ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം ഇവ നമ്മുടെ ഭരണഘടന ഉറപ്പു തരുന്ന മൗലികാവകാശങ്ങളാണ്(ആര്‍ട്ടിക്കിള്‍ 25). പപ്ലിക് ഓര്‍ഡര്‍, ഹെല്‍ത്ത്, ധാര്‍മികത, ഇവയ്ക്ക് അനുസരണമായിരിക്കുകയും വേണം. ഹിന്ദു ആരാധനാലയങ്ങളില്‍ എല്ലാറ്റിലും വൈവിധ്യങ്ങളുള്ളതാണ്. ഒട്ടേറെ അയ്യപ്പക്ഷേത്രങ്ങളില്‍ യുവതീപ്രവേശനം അനുവദനീയമാണ്. ശബരിമലയിലെ അയ്യപ്പ സങ്കല്പം നൈഷ്ഠിക ബ്രഹ്മചര്യമാണെന്നതാണ് പ്രത്യേകത. സുപ്രീംകോടതി നിലവില്‍ വരുന്നതിനു മുമ്പും ശബരിമലയിലെ വ്യതിരിക്തമായ ആചാരങ്ങള്‍ നിലവിലുണ്ടായിരുന്നു. അവിടെ യഥാര്‍ത്ഥത്തില്‍ സ്ത്രീപ്രവേശന നിരോധനമില്ല. യുവതികള്‍ക്ക് നിയന്ത്രണം മാത്രമാണുള്ളത്.
ലോകത്തെ തന്നെ ഏറ്റവുമധികം ഭക്തര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രമാണു ശബരിമലയിലേത്. മതസാഹോദര്യം പൂത്തുലയുന്ന ഉദ്യാനമാണവിടം. വിശ്വാസികള്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ തയാറുമാണ്. ഭരണഘടന നല്കുന്ന വിശ്വാസസ്വാതന്ത്ര്യം വച്ചുപുലര്‍ത്തുന്നതിന് ശബരിമല ക്ഷേത്രത്തിനവകാശമുണ്ട്. പ്രതിഷ്ഠയ്ക്ക് ജീവനും, സ്വത്തവകാശമുണ്ടെന്നാണ് നിയമത്തിന്റെ കാഴ്ചപ്പാട്. ശബരിമലയിലെ ആചാരങ്ങള്‍ക്ക് ദീര്‍ഘകാലമായി തുടരുന്ന സമ്പ്രദായമെന്നനിലയ്ക്ക് നിയമസ്വഭാവവുമുണ്ട്. ഭരണഘടനാ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുമ്പോള്‍ പാലിക്കേണ്ടതായ ചില രീതികളുണ്ട്. ഒട്ടേറെ വിധികളിലൂടെ സുപ്രീംകോടതി തന്നെ ഈ രീതികള്‍ ശരിവച്ചിട്ടുള്ളതാണ്. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തോടൊപ്പം, തുല്യതയുടെ വാദം ഉയര്‍ന്നുവരുമ്പോള്‍ മതവിശ്വാസത്തിനാണ് പ്രാമുഖ്യം. സാമൂഹിക പിന്നോക്കാവസ്ഥയോ, ജാതീയമായ ഉച്ചനീചത്വമോ, ശബരിമല വിഷയത്തില്‍ അന്തര്ഭവിച്ചിട്ടില്ല. നൂറ്റാണ്ടായി നിലനില്‍ക്കുന്ന വിശ്വാസത്തെ തകിടം മറിക്കുന്ന കാര്യത്തില്‍ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ ദോഷം ചെയ്യുമെന്നും ഇന്ദുമല്‍ഹോത്ര തന്റെ വിധിയിലൂടെ അഭിപ്രായപ്പെട്ടു.
മതേതരത്വമാണ് ഇന്ത്യ തുടര്‍ന്നുവരുന്നത്. ആരാധന, ആചാരം, വിശ്വാസം ഇവ തകിടം മറിയുന്നത് മതേതര താല്പര്യങ്ങള്ക്ക് വിരുദ്ധമാണ്. മുസ്ലീം പള്ളികളില്‍ സ്ത്രീപ്രവേശനത്തിന് കടുത്ത നിരോധനം നിലവിലുണ്ട്. ക്രൈസ്തവ വിശ്വാസത്തിലും നിയന്ത്രണങ്ങള്‍, ഇക്കാര്യത്തിലുണ്ട്. അവയിലൊക്കെ കോടതി ഇടപെടാന്‍ ധൈര്യം കാട്ടുമോയെന്ന ജസ്റ്റിസ് കട്ജുവിന്റെ (മുന്‍സുപ്രീംകോടതി ജഡ്ജി) ചോദ്യം ഗൗരവമുള്ളതാണ്.
ശബരിമലക്കേസിലെ ഭൂരിപക്ഷവിധി ഭരണഘടനാപരവും, സാമൂഹികവും, മതപരവുമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. അത് തികഞ്ഞ വൈകാരികത പ്രകടിപ്പിക്കുന്നതാണ്. അരഡസന്‍ മാത്രം വരുന്ന തൃപ്തിദേശായിമാര്‍ക്കായി മാത്രമുള്ള ഇത്തരമൊരു വിധിയുടെ സാംഗത്യം മനസ്സിലാവുന്നില്ല.
എത്രയോ കാലമായി ജയലില്‍ കഴിയുന്ന തടവുകാരുടെ കേസ്സുകള്‍ പോലും, സമയമില്ലാതെ സുപ്രീംകോടതി നീട്ടിവയ്ക്കുകയാണ്. ആ തിരക്കിനിടയില്‍, ഇത്തരത്തിലുള്ള കേസ്സ് തിടുക്കത്തില്‍ വാദം കേട്ടതും അതിശയിപ്പിക്കുന്നതാണ്. ക്ഷേത്രാചാരങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് പ്രധാനമായും തന്ത്രിയാണ്. ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയില്‍ പ്രകടിപ്പിച്ച ആശങ്ക ഇന്നു പ്രസക്തമാവുകയാണ്. ഭാവിയിലെ ജഡ്ജിമാര്‍ ശരിയായ ബോധ്യമില്ലാതെയും, യാന്ത്രിമായും ഭരണഘടനാ വ്യാഖ്യാനംനടത്തുന്ന പക്ഷം വിനാശകരമായ ഫലമുണ്ടാവുമെന്നാണ് അംബേദ്കര്‍ പറഞ്ഞത്. വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം സ്വതന്ത്രഭാരതത്തിനു കിട്ടാക്കനിയാകുമോ?
അഡ്വ. ആര്. പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: