ന്യൂദല്‍ഹി: ക്രൈസ്തവ ദേവാലയത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാവാത്ത പിണറായി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കമുള്ള പിറവം സെന്റ്മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിക്ക് മേലുള്ള അധികാരം ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ക്ക് വിട്ടുനല്‍കി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ വിധി വന്ന് നാളേറെ ആയിട്ടും ഇടതു സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നാണ് പരാതി. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ശബരിമല കേസിലെ സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധൃതികൂട്ടുന്നതിനിടെയാണ് പള്ളിക്കേസിലെ വിധി നടപ്പാക്കല്‍ വൈകിപ്പിക്കുന്നതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി.
പള്ളി വികാരി സക്കറിയ വട്ടക്കാട്ടില്‍ ആണ് ഹര്ജിക്കാരന്. 1934ലെ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടാമെന്ന വിധി നടപ്പാക്കിയാല്‍ യാക്കോബായ വിഭാഗത്തിന്റെ വോട്ട് നഷ്ടമാകുമെന്നതിനാലാണ് പിണറായി സര്‍ക്കാര്‍ നടപടികള്‍ വൈകിക്കുന്നത്. ചീഫ് സെക്രട്ടറി ടോം ജോസിനെ ഒന്നാം എതിര് കക്ഷിയാക്കിയാണ് കേസ്.
വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി വിധി നടപ്പാക്കാന്‍ സമയ പരിധി നിശ്ചയിക്കരുതെന്നാണ് പ്രധാന ആവശ്യം. വിധി നടപ്പാക്കിയാല്‍ യാക്കോബായ വിശ്വാസികള്‍ ആത്മാഹുതി നടത്താന്‍ സാധ്യതയുണ്ടെന്നും വാഹനങ്ങള്‍ തീവെച്ച് തകര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കുന്നത് വൈകിക്കാന്‍ പറഞ്ഞ കാരണങ്ങളാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: