ഹൈദരാബാദ്: തിത്ലി ചുഴലിക്കാറ്റ് ഒറീസയുടെ തീരമേഖലകളിൽ നാശം വിതയ്ക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 140-150 കിലോമീറ്റർ വേഗതയിലാണ് തീരദേശമേഖലയിൽ ചുഴലിക്കാറ്റ് വീശുന്നത്. ഒറീസയിലെ 17 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിയും റോഡ് തകരുകയും ചെയ്തിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഒറീസയുടെ തീരമേഖലയിൽ നിന്നും മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഒറീസയുടെ തെക്ക് കിഴക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലും കനത്ത മഴപെയ്യുന്നുണ്ട്. കാറ്റിന്റെ പരമാവധി വേഗം 165 കിലോമീറ്റര്‍ ആണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ കേന്ദ്രഭാഗത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിവേഗം തിത്ലി ചുഴലിക്കാറ്റാറയി മാറുകയായിരുന്നു.
ഇത് കരുത്താര്‍ജിച്ച് ഗോപാല്‍പൂരിനും, കലിംഗപട്ടണത്തിനും മദ്ധ്യേ കരയ്ക്ക് കയറുമെന്നാണ് സൂചനയുണ്ടായിരുന്നത്. ഒറീസയിലെയും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ ജില്ലകളിലും പല സ്ഥലങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് ഇന്നലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ പ്രക്ഷുബ്ധമാകാനും ആന്ധ്രാ, ഒറീസ തീരദേശങ്ങളില്‍ കനത്ത നാശമുണ്ടാകാനും സാധ്യതയുണ്ടെന്നും കേരളതിതലെ തമിഴ്നാട്ടിലും ഇതിന്റെ പ്രതിഫലനമുണ്ടായേക്കാമെന്നും ഇന്നലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
ഒരാഴ്ചയിലേറെയായി അറബിക്കടലില്‍ നിന്ന് ശക്തി സമാഹരിച്ച ലുബാന് ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ഒമാന്‍, യമന്‍ തീരത്തെത്തും. സലാലക്ക് 570 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ നിലകൊള്ളുന്നത്. ഇത് 90 മുതല്‍ 100 കിലോമീറ്റര്‍ വേഗതപ്രാപിച്ചേക്കാം. ഇരു ചുഴലിക്കാറ്റുകളും പരസ്പരം സ്വാധീനം ചെലുത്തുന്നുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: