കോഴിക്കോട് : ചിത്രീകരണം അനന്തമായി നീളുന്നതിനെ തുടര്‍ന്ന് ബ്രഹ്മാണ്ഡ ചിത്രം ‘രണ്ടാമൂഴം’ പ്രതിസന്ധിയില്‍. സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചു.
തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വ്യാഴാഴ്ച കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചേക്കും. നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്നു മലയാളം, ഇംഗ്ലിഷ് തിരക്കഥകള്‍ നല്കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങിയില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എം.ടി ആരോപിക്കുന്നു.
ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെയാണ് പ്രഖ്യാപിച്ചത്. ‘മഹാഭാരത്’ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി 1000 കോടി രൂപ ചെലവിലൊരുക്കുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്മിക്കപ്പെട്ടതില് ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും നിര്‍മാതാവ് ബി.ആര്.ഷെട്ടി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: