മാവേലിക്കര: എന്‍ഡിഎയുടെ യാത്ര ധര്‍മം ഉയര്ത്തിപിടിച്ചുള്ളതാണെന്നും ശക്തിസ്വരൂപനായ അയ്യപ്പനെ ആരാധിക്കുന്നവരുടെ പ്രതിഷേധം സ്വയം ബോധ്യപ്പെട്ട് സര്‍ക്കാര്‍ തിരുത്തുമെന്നാണ് വിശ്വാസമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന് കൂടിയായ അദ്ദേഹം.
പോലീസിനോ സിപിഎമ്മിനോ ഇടതുഭരണകൂടത്തിനോ അയ്യപ്പഭക്തരുടെ ആത്മരോഷത്തെ തടയാനാകില്ല. ശബരിമല സംരക്ഷണയാത്രയില്‍ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും ക്ഷണമില്ലാതെ തന്നെ അണിചേരുകയാണ്. വെറുക്കുന്നവര്‍ പോലും ബിജെപിയെ ഇഷ്ടപ്പെടാനും പാര്‍ട്ടിയിലേക്ക് വരാനും സിപിഎം നിലപാട് സഹായകമായിട്ടുണ്ട്. 15ന് അരലക്ഷം പേരുമായി തിരുവനന്തപുരത്തെത്തുമ്പോള്‍ അയ്യപ്പധര്മത്തിന്റെ ശക്തിയെന്താണെന്ന് പിണറായി വിജയനും പാര്‍ട്ടിയും അറിയും.
വിശ്വാസികളോടൊപ്പമാണ് ബിജെപിയും എന്‍ഡിഎയും. അവര്‍ക്ക് വേണ്ടി അവസാനശ്വാസം വരെ പൊരുതാനാണ് തീരുമാനം. ഭക്തജനവികാരം മാനിച്ചില്ലെങ്കില്‍ സര്‍ക്കാരിന് വലിയ നഷ്മുണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വിപ്ലവം ശബരിമലയില്‍ വേണ്ട: സുഭാഷ് വാസു
മാവേലിക്കര: ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തൂത്തെറിയപ്പെട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലും അവസാനിക്കാറായെന്ന് ബിഡിജെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷ് വാസു. പടനിലം പരബ്രഹ്മസന്നിധിയില്‍ ശബരിമല സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി പുലരുന്ന അയ്യപ്പവിശ്വാസത്തെ ഇന്നലെ മുളച്ച ഒരു വിപ്ലവപ്രസ്ഥാനം തകര്‍ക്കാന്‍ നോക്കുകയാണ്. ശബരിമലയെയും അയ്യപ്പധര്മത്തെയും കൊഞ്ഞനംകാട്ടുകയാണ്. സംസ്കാരം നശിപ്പിച്ച് അരാജകത്വം വളര്‍ത്തിയാലേ കമ്യൂണിസത്തിന് നിലനില്‍പ്പുള്ളു. ശബരിമല വിഷയത്തിലെ നിലപാടോടെ ജനങ്ങള്‍ക്ക് ഇത് ബോധ്യമായിട്ടുണ്ട്.
ത്രിപുരയില്‍ ബിജെപിയാണെങ്കില്‍ ഇവിടെ ഹൈന്ദവവിശ്വാസികളാണ് കമ്യൂണിസത്തെ തൂത്തെറിയാന്‍ പോകുന്നത്. അയ്യപ്പന് അതിനുള്ള മാര്‍ഗദീപമാണ് തുറന്നുതന്നത്. ദൈവികമായ നമ്മുടെ സംസ്കാരത്തെ ഇല്ലായ്മ ചെയ്ത് കമ്യൂണിസത്തിന് നിലനില്‍ക്കാനുള്ള അജണ്ടയാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും സുഭാഷ് വാസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: