കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ലക്ഷത്തോളം പേര് അണിനിരക്കുന്ന ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്ര നടക്കും. നാളെ രാവിലെ 11ന് ആരംഭിക്കുന്ന യാത്ര ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ പി.ജി. ശശികുമാര്‍ വര്‍മ്മ അനുഗ്രഹ സന്ദേശം നല്‍കും.
എറണാകുളം ശിവക്ഷേത്ര സന്നിധിയിലെ പടിഞ്ഞാറെ നടയില്‍ നിന്ന് യാത്ര ആരംഭിക്കും. പാര്‍ക്ക് അവന്യൂ റോഡ്, മേനകാ ജങ്ഷന്, ഹൈക്കോര്‍ട്ട് ജങ്ഷന്, ബാനര്‍ജി റോഡ്, ടിഡി റോഡ്, എറണാകുളത്തപ്പന് റോഡ്, ക്ലബ് റോഡിലൂടെ ദര്‍ബാര്‍ ഹൗള് ഗ്രൗണ്ടില്‍ പ്രവേശിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സമാപിക്കും. അച്ചടിച്ചു നല്കുന്ന മുദ്രാവാക്യങ്ങള്‍ മാത്രമേ നാമജപയാത്രയില്‍ ഉപയോഗിക്കൂവെന്ന് എറണാകുളം കരയോഗം ജന.സെക്രട്ടറി പി.രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുരേഷ്ഗോപി എംപി, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, തന്ത്രിപ്രമുഖര്‍, വിവിധ സാമുദായിക നേതാക്കള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുക്കും.
യാത്രയുടെ വിശദാംശങ്ങള്‍ കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിഎസ്സി മുന്‍ ചെയര്മാന് ഡോ.കെ.എസ്. രാധാകൃഷ്ണന്, എറണാകുളം ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ഓള് കേരള ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. രങ്കദാസപ്രഭു, ബിഡിജെഎസ് എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരന് മാസ്റ്റര്‍, എറണാകുളം എന്‍എസ്എസ് താലൂക്ക് യൂണിയന് അംഗം അഡ്വ. സുഭാഷ് ചന്ദ്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എം. ഗോവിന്ദന്‍കുട്ടി, ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: