കണ്ണൂര്‍: യുവതീപ്രവേശനം സംബന്ധിച്ച കോടതി വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ശബരിമലയെ രക്ഷിക്കാം-ആചാരങ്ങള്‍ സംരക്ഷിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി താലൂക്ക് കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ റോഡ് ഉപരോധിച്ചു. കണ്ണൂര്‍, ഇരിട്ടി, തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് വിവിധ ഹൈന്ദവസമുദായ സംഘടനകളുടെയും ആചാര്യന്മാരുടെയും നേതൃത്വത്തില്‍ ഉപരോധം നടന്നത്.
കണ്ണൂരില്‍ നടന്ന ഉപരോധസമരം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി പി.മഹേഷ് ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ നേടിയെടുത്ത വിധിയാണ് ലക്ഷക്കണക്കിനായ അയ്യപ്പഭക്തന്മാരെ തെരുവിലിറക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമല അയ്യപ്പനില്‍ വിശ്വാസമില്ലാത്ത സര്‍ക്കാര്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ച വിധിയാണിത്. ക്ഷേത്രങ്ങളില്‍ അനാചാരങ്ങളുണ്ടെങ്കില്‍ അത് തിരുത്തുക തന്നെ വേണം. അത്തരം തിരുത്തലുകള്‍ കാലങ്ങളായി ഹൈന്ദവ സമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്ന് വന്നിട്ടുണ്ട്. കാറല്‍ മാര്‍ക്സ് ജനിക്കുന്നതിന് മുമ്പ് തന്നെ ഹൈന്ദവ സമൂഹത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഹൈന്ദവ ആചാര്യന്മാരാണ് ഇത്തരം മാറ്റങ്ങള്‍ക്ക് എന്നും നേതൃത്വം നല്‍കിയിരുന്നത്. നാസ്തികനായ പിണറായിയുടെ സഹായം ഇതിനാവശ്യമില്ല. ഹൈന്ദവ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. 1984 മുതല്‍ ശബരിമലയെ തകര്‍ക്കാനുള്ള നീക്കം നടന്നു വരികയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഏത് പ്രതിസന്ധികളെയും തകര്‍ക്കാനുള്ള കരുത്ത് ഹൈന്ദവ സമൂഹത്തിനുണ്ട്. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധി തിരുത്തും വരെ അയ്യപ്പ ഭക്തന്മാര് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് വി.മണിവര്ണ്ണന് അധ്യക്ഷത വഹിച്ചു. കെ.കെ.വിനോദ്കുമാര്‍, എ.ദാമോദരന്‍, ഭാഗ്യശീലന്‍ ചാലാട്, പി.സജീവന് മാസ്റ്റര്‍, ആര്.കെ.ഗിരിധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തലശ്ശേരി: ശബരിമലയെ രക്ഷിക്കാം; ആചാരങ്ങള്‍ സംരക്ഷിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന് ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. സ്ത്രീകളുള്‍പ്പെടെ നൂറു കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത ഉപരോധസമരം ആര്‍എസ്എസ് വിഭാഗ് സംഘ ചാലക് സി.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി തലശ്ശേരി താലൂക്ക് സെക്രട്ടറി ആര്.കെ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.ശ്യാംമോഹന് മുഖ്യഭാഷണം നടത്തി. ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി മോഹന്‍ജി സ്വാഗതവും അക്ഷയശ്രീ താലൂക്ക് ഉപാദ്ധ്യക്ഷന്‍ കെ.അനൂപ് നന്ദിയും പറഞ്ഞു.
ഇരിട്ടി: ഇരിട്ടിയില്‍ തലശ്ശേരി-കൂട്ടുപുഴ അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. ഇരിട്ടി പഴയ ബസ് സ്റ്റാന്റില്‍ നടന്ന ഉപരോധ സമരം ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന് ആറളം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീധരന്, ജില്ലാ കാര്യവാഹ് ഒ.രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്എസ്-ബിജെപി നേതാക്കളായ പി.പി.ഷാജി, വി.വി.ചന്ദ്രന്, രാമദാസ് എടക്കാനം, ശങ്കരന് പുന്നാട്, പി.എം.രവീന്ദ്രന്, എം.ആര്.സുരേഷ്, സത്യന് കൊമ്മേരി, അജേഷ് നടുവനാട്, പ്രിജേഷ് അളോറ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പയ്യന്നൂര്‍: ശബരിമലയിലെ യുവതി പ്രവേശനത്തിനെക്കുറിച്ചുള്ള കോടതി വിധി തിടുക്കത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക വഴി ഹിന്ദുമതത്തിലെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം എം.ശ്രീധരന്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്യത്തില്‍ പയ്യന്നുര്‍ പെരുമ്പയില്‍ നടത്തിയ റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി കോടതി വിധികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ നടപ്പിലാക്കിയിട്ടില്ല. പല വിധികളും നിയമനിര്‍മ്മാണങ്ങളിലൂടെ മാറ്റിയിട്ടുമുണ്ട്. വിശ്വാസികളായ ഹൈന്ദവസമൂഹം ഒന്നടങ്കം എതിര്‍ക്കുന്ന ഒരു കോടതിവിധി തിടുക്കം കൂട്ടി പ്രാബല്യത്തില്‍ വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിറകില്‍ ദുരൂഹതയുണ്ട്. എം.പ.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.കെ.രാജേഷ്, ഗംഗാധരന് കാളീശ്വരം, കെ.രാമചന്ദ്രന്, ടി.ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ നടന്ന റോഡ് ഉപരോധ സമരം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. എം.കെ.നാരായണന്(വിഎച്ച്പി), ടി.വി.വിജയന് (ഹിന്ദുഐക്യവേദി)എന്നിവര്‍ പ്രസംഗിച്ചു. മോഹന കൃഷ്ണന് സ്വാഗതവും കെ.ടി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: