കണ്ണൂര്‍: ശബരിമലയുമായി ബന്ധപ്പെട്ട സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം നേതാവ് പി.കെ.ശ്രീമതി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുളളിലും സ്ത്രീ സമൂഹത്തിലും പ്രതിഷേധം ശക്തമാകുന്നു.
സ്ത്രീകള്‍ കുളിച്ച് ഈറനുടുത്ത് ക്ഷേത്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട് പി.കെ.ശ്രീമതി നടത്തിയ പരാമര്‍ശത്തിനെതിരേയാണ് സംസ്ഥാനത്താകമാനം പ്രതിഷേധം ശക്തമായിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം പി.കെ.ശ്രീമതിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഇന്നലെ പുറത്തു വന്നത്. ശ്രീമതിയുടെ പരാമര്‍ശത്തിനെതിരെ സിപിഎമ്മിന്റെ നേതാക്കള്‍ക്കിടയിലും പാര്‍ട്ടികളുടെ വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന് അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ഇടയിലും ശക്തമായ അഭിപ്രായ വ്യത്യാസം രൂപം കൊണ്ടതായറിയുന്നു.
ശബരിമല വിഷയത്തില്‍ എല്ലാതരത്തിലും പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുന്ന ഘട്ടത്തില്‍ ആവേശത്തിന്റെ പുറത്ത് നടത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ഭാവിയില്‍ കടുത്ത ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ശബരിമല വിഷയത്തില്‍ വിവിധ ഹൈന്ദവ സംഘടനകളും വിശ്വാസികളും നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളും അണികളും വ്യാപകമായി പങ്കെടുക്കുന്നതും പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് പാര്‍ട്ടി സ്വയം അവകാശപ്പെടുന്ന കണ്ണൂരില്‍ കഴിഞ്ഞദിവസം നടന്ന നാമജപ ഘോഷയാത്രയിലെ ജനപങ്കാളിത്തമടക്കമുളള കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് പാര്‍ട്ടിയുടെ ജനപ്രതിനിധിയായ നേതാവിനെതിരെ ഹൈന്ദവ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
സ്ത്രീകള്‍ ക്ഷേത്രത്തില്‍ ഉടുത്തൊരുങ്ങിപ്പോകുന്നത് ആണുങ്ങളെ ലൈംഗികമായി ആകര്‍ഷിക്കാനാണെന്നും ശാരീരികബന്ധത്തിന് തയ്യാറാണെന്ന് കാണിക്കാനാണെന്നുമാണ് മീശ നോവലില്‍ കുറിച്ചിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ശ്രീമതിയുടെ പ്രസംഗം. ശ്രീമതിയുടെ പ്രസംഗം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി വിവിധ മഹിളാ സംഘടനകളും ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: