തളിപ്പറമ്പ്: പെരുംചെല്ലൂര് സംഗീത സഭയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ നവരാത്രി സംഗീതോത്സവത്തിന്റെ രണ്ടാം ദിനത്തെ സംഗീത സാഗരമാക്കി കല്യാണാപുരം എസ് അരവിന്ദ്. തിരകള്‍ അവസാനിക്കാത്ത സാഗരം പോലെ ആയിരുന്നു ഈ കലാകാരന്റെ ആലാപനം. രാഗമുദ്രിതങ്ങളായ പ്രയോഗങ്ങളിലൂടെ ആസ്വാദകരില്‍ അലസതയുടെ ഒരു നിമിഷം പോലും അനുവദിക്കാതെയായിരുന്നു പാടിത്തിമര്ത്തിയത്.
ഹംസധ്വനി രാഗത്തില്‍ വാതാപി എന്ന കീര്‍ത്തനം പാടിയാണ് കച്ചേരിക്ക് തുടക്കമിട്ടത്. അംബാവാണി നന്നു എന്ന കീര്‍ത്തനം കീരാവണി രാഗത്തില്‍ പാടിക്കഴിഞ്ഞപ്പോള്‍ ആസ്വാദകര്‍ ശുദ്ധസംഗീതത്തിന്റെ സുഖമറിഞ്ഞു. മാര്ഗഹിന്ദോളനം, സഹായനാ, മാനസകല്യാണീ തുടങ്ങിയ രാഗങ്ങളിലൂടെയും കടന്നു പോയി.
വയലിനില്‍ ആര്. രാഹുല്‍, മൃദംഗത്തില്‍ കെ.പി.പരമേശ്വരന്, ഘടത്തില്‍ കോട്ടയം ഉണ്ണികൃഷ്ണന് എന്നിവര്‍ കച്ചേരിക്ക് അകമ്പടിയായി. പെരുംചെല്ലൂര് സംഗീതസഭയുടെ സ്ഥാപകന്‍ വിജയ് നീലകണ്ഠന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: