കണ്ണൂര്‍: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയുടെ (കുഫോസ്) കീഴില്‍ പയ്യന്നൂരില്‍ ഫിഷറീസ് കോളേജ് അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ-ചാന്‍സലറുമായ ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുഫോസ് കണ്ണൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനോല്‍ഘാടനം പയ്യന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. ഈ ഡിസംബറില്‍ തന്നെ ഫിഷറീസ് കോളേജിന് പയ്യന്നൂരില്‍ തറക്കല്ലിടും. അടുത്ത ജൂണില്‍ ബിഎഫ്എസ്സി കോഴ്സിന് പയ്യന്നൂരിലെ ഫിഷറീസ് കോളേജില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മലബാറിലെ മത്സ്യകര്‍ഷകര്‍ക്ക് കുഫോസിന്റെ കണ്ണൂര്‍ പ്രാദേശിക കേന്ദ്രം താങ്ങും തണലുമാകുമെനനും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മലബാറിലെ കല്ലുമ്മക്കായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കുഫോസ് കണ്ണൂര്‍ പ്രാദേശിക കേന്ദ്രം മുന്‍ഗണ നല്‍കും. കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന കല്ലുമ്മക്കായുടെ എണ്‍പത് ശതമാനവും കൃഷി ചെയ്യുന്നത് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കര്‍ഷകരാണ്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കല്ലുമ്മക്കായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ട ശ്രദ്ധ പതിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. മലബാറില്‍ നിന്ന് നിരവധി ഫിഷറീസ് വിദഗ്ദരും സമുദ്ര ശാസ്ത്രഞ്ജരും ഉണ്ടാകണം. അതിനുള്ള അദ്യപടിയാണ് കണ്ണൂരിലെ ഫിഷറീസ് കോളേജ്. ഫിഷറീസിലും സമുദ്രപഠനത്തിലും കുഫോസ് കൊച്ചിയിലെ മെയില്‍ കാമ്പസ്സില്‍ നടത്തുന്ന കോഴ്സുകളെല്ലാം പയ്യന്നൂരിലെ കേന്ദ്രത്തിലും ഉണ്ടാകുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ മത്സ്യകൃഷിയും അനുബന്ധ മേഖലകളും പ്രോത്സാഹിപ്പിക്കാന്‍ വേണ്ട പരിശീലനവും പഠനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ കുഫോസിന്റെ പ്രാദേശിക കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത് എന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന് പറഞ്ഞു. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, നഗരസഭാ കൗണ്‍സിലര്‍ എന്‍.നളിനി, കേന്ദ്ര ഓരുജല മത്സ്യകൃഷി ഗവേഷണ കേന്ദ്രം (ചെന്നൈ) ഡയറക്ടര്‍ഡോ.കെകെ.വിജയന്, കുഫോസ്രജിസ്ട്രാര് ഡോ.വി.എം.വിക്ടര്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: