കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ മനുഷ്യാവകാശ ധ്വംസനത്തിനും പ്രളയത്തിന്റെ മറവിലുള്ള പിടിച്ചുപറിക്കും സാമൂഹ്യപെന്‍ഷനുകള്‍ പിന്‍വലിച്ചതിനുമെതിരെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ രണ്ടു ദിവസമായി ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാപ്പകല്‍ സത്യഗ്രഹ സമരം ഇന്നലെ ഉച്ചയോടെ സമാപിച്ചു. സമാപന പരിപാടി ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ സ്വന്തക്കാരായ പാര്‍ട്ടിക്കാര്‍ക്ക് വാരിക്കോരി കൊടുക്കുകയാണെന്ന് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് രഘുരാജ് പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സാമൂഹ്യ പെന്‍ഷനുകളായ കര്‍ഷകത്തൊഴിലാളി പെന്ഷന്,വിധവാ പെന്ഷന് എന്നിവയാണ് നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ് കേരളത്തിലെ പ്രളയം. അര്‍ദ്ധരാത്രി 12 മണിക്ക് മുന്നറിയിപ്പുകളില്ലാതെയാണ് ഒട്ടുമിക്ക ഡാമുകളും സര്‍ക്കാര്‍ തുറന്നുവിട്ടത്. 1200 കോടിയുടെ വൈദ്യുതിയുണ്ടാക്കാനായി 400ലധികം മനുഷ്യ ജീവനുകള്‍ ബലികൊടുക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിവെയ്ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ കേരളജനതയെ ഭരണകൂടം വഞ്ചിക്കുകയായിരുന്നു.
എല്‍ഡിഎഫ് ഭരണം സംസ്ഥാനത്തെ 25 വര്‍ഷം പിന്നോട്ടടുപ്പിച്ചിരിക്കുകയാണ്. എല്ലാ വിഷയങ്ങളിലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രബോധമില്ലാത്തവരാണ് സിപിഎം നേതാക്കള്‍. രാജ്യത്തെ നാല്‍പ്പത് ലക്ഷം വരുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ആയമാര്‍ക്കും കേന്ദ്രം ശമ്പളം വര്‍ധിപ്പിച്ചത് ബിഎംഎസിന്റെ ശക്തമായ സമ്മര്‍ദ്ദഫലമായാണ്. കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചത്. എന്നാല്‍ കേരളത്തിലെ അംഗനവാടി വര്‍ക്കര്‍മാര്‍ ഇതിലും ഉയര്‍ന്ന ജീവിതനിലവാരമുളളവരാണെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ദ്ധനവ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്തെ 50 ശതമാനം വരുന്ന സാധാരണക്കാരായ തൊഴിലാളികളുള്‍പ്പെടെയുളള ജനവിഭാഗങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണ്. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളെയാണ് കാണിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയ്ക്ക് കാരണം സംസ്ഥാനം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫ് സിഐടിയുമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എം.വേണുഗോപാല്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.കൃഷ്ണന്, എ.പി.പുരുഷോത്തമന്, വനജാ രാഘവന്, ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.ശ്രീജിത്ത്, പി.രഞ്ചന്‍, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: