കണ്ണൂര്‍: മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക പരിശീലനം നല്‍കുന്നതിനായി മാപ്പിളബേ ഫിഷറീസ് കോംപ്ലക്സില്‍ നിര്‍മിക്കുന്ന ഫിഷര്‍മെന്‍ ട്രെയിനിംഗ് സെന്ററിന്റെ തറക്കല്ലിടലും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. ഫിഷറീസ് പരിശീലന കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂരിനു പുറമെ കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ മികച്ച പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കും. കരാര്‍ പ്രകാരമുള്ള 10 മാസത്തിനകം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. 736 ചതുരശ്ര മീറ്ററില്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഇരുനില ട്രെയിനിംഗ് കോംപ്ലക്സില്‍ രണ്ട് ട്രെയിനിംഗ് ഹാളുകള്‍ക്കു പുറമെ, ഓഫീസ് മുറി, താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനകം 30 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും അവയില്‍ 18 കോടിയുടെ പ്രവൃത്തികള്‍ പൂര്ത്തീകരിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.
മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ് പരിസരത്ത് നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, കന്റോണ്‍മെന്റ് ബോര്‍ഡ് അംഗം ഷീബ ഫെര്‍ണാണ്ടസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സി.പി.കുഞ്ഞിരാമന്, ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയരക്ടര്‍ കെ.കെ.സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: