കണ്ണൂര്‍: പയ്യന്നൂര്‍ തായിനേരിയില്‍ വടക്കന്‍ കേരളത്തില്‍ ജലകൃഷിയിലേര്‍പ്പെട്ടവരുടെ സഹകരണ സംഘമായ അക്വകള്‍ച്ചര്‍ ഡവലപ്മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റി (അഡ്കോസ്) പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടി നിര്‍വ്വഹിച്ചു.
കേരളത്തില്‍ മത്സ്യകൃഷിക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളുടെ സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. ഇവിടെ ഉല്പാദനം 2.5 കോടിയായിരുന്നു. അത് ഇപ്പോള്‍ ആറ് കോടിയായിട്ടുണ്ട്. ഇതിന് പ്രളയത്തില്‍ വലിയ നാശനഷ്ടം നേരിട്ടു. മത്സ്യക്കുഞ്ഞുങ്ങളെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് കൊണ്ടു വരുന്നത്. ഇത് ഗുണനിലവാരത്തെ ബാധിക്കുന്നതോടൊപ്പം രോഗങ്ങള്‍ക്കും കാരണമാവുന്നു. ആവശ്യമായ ഗുണനിലവാരമുളള മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെത്തന്നെ ഉല്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സി. കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി ആദ്യനിക്ഷേപം സ്വീകരിച്ചു. എംഎല്‍എമാരായ ടി.വി.രാജേഷ്, എം. രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജലകര്‍ഷകരുടെ അപ്പെക്സ് സൊസൈറ്റിയായാണ് അഡ്കോസ് തുടങ്ങിയത്. കര്‍ഷകര്‍ക്കാവശ്യമായ വിത്ത്, തീറ്റ, അനുബന്ധ സാമഗ്രികള്‍ എന്നിവ ന്യായവിലക്ക് നല്‍കുന്നതിനും ഉല്പാദിപ്പിക്കപ്പെടുന്ന മത്സ്യം, ചെമ്മീന്‍, കല്ലുമ്മക്കായ എന്നിവയുടെ വിപണനത്തിനും മൂല്യവര്‍ധിയ ഉല്പാദനത്തിനുമാണ് അഡ്കോസ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: