ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധി കേരളത്തിലെ മൊത്തം ക്ഷേത്രങ്ങളേയും ആരാധനാ സമ്പ്രദായത്തേയും ബാധിക്കും. കേരള ഹിന്ദു പൊതു ആരാധന സ്ഥല പ്രവേശന ചട്ടത്തിന്റെ 3 (ബി) വകുപ്പ് റദ്ദ് ചെയ്യപ്പെട്ടതോടുകൂടി ആര്‍ത്തവകാലത്തും സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പോകാം എന്നു മാത്രമല്ല ഇവര്‍ക്ക് ക്ഷേത്രത്തിലെ പവിത്രമായ ഏതുസ്ഥലത്തും, തീര്‍ത്ഥസ്ഥാനങ്ങളിലും പ്രവേശിക്കാമെന്നും വന്നിരിക്കുന്നു.
ഇതോടെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പാലിച്ചു വരുന്ന ശുദ്ധാശുദ്ധങ്ങള്‍ ഇല്ലാതെ പോകുന്നു എന്നു മാത്രമല്ല ക്ഷേത്രാന്തരീക്ഷവും ക്ഷേത്രചൈതന്യവും മലിനപ്പെടുന്നു എന്നും കാണാം. ക്ഷേത്രദര്‍ശനത്തിന്റെ അടിസ്ഥാനപരമായ അനുഷ്ഠാനമാണ് ഭക്തജനങ്ങള്‍ ആന്തരികവും, ബാഹ്യവും, മാനസികവുമായ ശുദ്ധി പാലിക്കുക എന്നത്. വ്യക്തിശുദ്ധിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സുന്ദരമായ ശരീരത്തിനുള്ളില്‍ ഇരിക്കുന്ന സമയം കുഴപ്പമില്ലാത്ത രക്തവും, മലവും, മൂത്രവും, കഫവും, തുപ്പലും, ഛര്‍ദ്ദിയും, മറ്റും ക്ഷേത്രപ്രാകാരാതിര്ത്തിക്കുള്ളില് വിസര്ജിക്കപ്പെട്ടാല് അത് മാലിന്യമായി പരിഗണിച്ച് പരിഹാരക്രിയകള്‍ നടത്തുക എന്നതാണ് താന്ത്രിക വിധി. കുളിച്ച് ശുദ്ധമായ വസ്ത്രങ്ങളോടെയും,
നിര്‍മ്മലവും, ശാന്തവുമായ മനസ്സോടെയും പ്രാര്‍ത്ഥനാപൂര്‍വ്വം ദര്‍ശനം നടത്തുക എന്നതാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ അനുവര്‍ത്തിച്ചു വരുന്ന ആചാരം. തൊഴുന്നതിനും പ്രദക്ഷിണം വെക്കുന്നതിനും ആഗമസിദ്ധാന്തപരമായ ചിട്ടകള്‍ ഉണ്ട്. സാത്വികമായ ആചാരനുഷ്ഠാനങ്ങളും, ശാസ്ത്രവിധിപ്രകാരമുള്ള പൂജാസമ്പ്രദായങ്ങളും, ചൈതന്യം തുളുമ്പുന്ന ക്ഷേത്രാന്തരീക്ഷവും ഒക്കെയാണ് കേരളത്തിലെ ക്ഷേത്രങ്ങളെ ഭാരതത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. കേരളത്തിന് വെളിയില്‍ പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു പ്രത്യേക ആചരണങ്ങള്‍ നിഷ്കര്‍ഷിച്ചു വരുന്നില്ല. ഭക്തര്‍ക്കു ശ്രീകോവിലിനുള്ളില്‍ കടന്ന് വിഗ്രഹത്തെ തൊട്ട് പൂജ അര്‍പ്പിക്കാം. സാക്ഷാല്‍ കാശി വിശ്വനാഥക്ഷേത്രത്തിലെ
ശിവലിംഗത്തില്‍ ഭക്തര്‍ക്കു നേരിട്ട് വില്വപത്രം സമര്‍പ്പിക്കാം. ആചാരാനുഷ്ഠാനങ്ങളിലെയും സമ്പ്രദായങ്ങളിലേയും നിഷ്ഠകളിലേയും ഈ ബഹുസ്വരത ഹൈന്ദവധര്‍മ്മത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ്. ഈ ബഹുസ്വരതയിലധിഷ്ഠിതമായ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട ക്ഷേത്രാധികാരികളുമായും ഹൈന്ദവ ആചാര്യന്മാരുമായും വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയിട്ടു വേണമായിരുന്നു കോടതി മുമ്പാകെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍. ഭക്തന് അവകാശപ്പെടുന്ന പോലെ, നിയമങ്ങളും നിബന്ധനകളും വെക്കുവാന്‍ ദേവനും അവകാശമുണ്ടല്ലോ.
രാജഗോപാല്‍,
മുക്കാട്ടുകര
സതിയും ശബരിമല പ്രശ്നവും വ്യത്യസ്തം
ശബരി മല സ്ത്രീ പ്രവേശന വിഷയത്തില്‍ ജനരോഷം സംസ്ഥാന അതിര്‍ത്തിക്ക് അപ്പുറത്തേക്ക് നീങ്ങുകയാണ്. ഒരേ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം സമൂഹത്തില്‍ ഇതിന് മുന്‍പും രൂപം കൊണ്ടിട്ടുണ്ട്. എന്നാല്‍ ഭരണകൂടം സ്ത്രീകളോട് ഇത് നിങ്ങളുടെ മൗലിക അവകാശം ആണെന്ന് പറയുമ്പോള്‍ ഇങ്ങനെ ഒരു അവകാശം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞു സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ ഭരണകൂടത്തിനെതിരെ ഇറങ്ങി തിരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കണം.
സംസ്ഥാന ഗവണ്മെന്റ് ദീര്‍ഘ വീക്ഷണമില്ലാതെ കൈക്കൊണ്ട നിലപാടുകളുടെ ഫലമായ ഈ സംഭവം നിലവില്‍ ഇടത് പക്ഷ ഭരണകൂടത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിതീര്‍ന്ന സാഹചര്യത്തില്‍, ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുക എന്ന രാഷ്ട്രീയ അടവ് തന്ത്രങ്ങള്‍ ചില ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ശബരിമല വിഷയത്തെ സതി എന്ന ദുരാചാരവുമായി താരതമ്യപ്പെടുത്തുന്ന നവമാധ്യമ പ്രചരണങ്ങളിലൂടെ ഇത് കൂടുതല്‍ വ്യക്തമാകുന്നു. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ മരിക്കുന്ന ദുരാചാരമാണ് സതി. അവിടെ ഒരു സ്ത്രീയുടെ ജീവന് തന്നെ ഹനിക്കപ്പെടുകയാണ്. ദയാ വധം പോലും നിരോധിച്ച, ആത്മഹത്യാ ശ്രമം കുറ്റകരമായ നമ്മുടെ നാട്ടില്‍ സതി കുറ്റകൃത്യമായി മാത്രമേ പരിഗണിക്കാനാവൂ.
എന്നാല്‍ നിരവധി അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്ള നാട്ടില്‍ അവിടെയൊക്കെ പോയി അയ്യപ്പദര്‍ശനം നടത്താന്‍ സ്ത്രീകള്‍ക്ക് യാതൊരു തടസ്സങ്ങളും ഇല്ലാത്തപ്പോള്‍ ശബരിമലയില്‍ പോയി യുവതികള്‍ അയ്യപ്പനെ കാണണം എന്നു ഭരണകൂടം തന്നെ വാശി പിടിക്കുന്നതിന് പിന്നില്‍ വിശ്വാസമല്ല. വിശ്വാസി സമൂഹത്തോട് അവിശ്വാസികള്‍ കാട്ടുന്ന ദുര്‍വാശി മാത്രമാണിത്.
-എനോയ് സി.
മയ്യനാട്
ആദ്യം അന്തിച്ചര്‍ച്ച നിര്‍ത്തണം
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയല്ല; ചാനലുകളിലെ അന്തി ചര്‍ച്ചകളില്‍ ഈ വിഷയം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആദ്യം ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത്.
രജിത് മുതുവിള
തിരുവനന്തപുരം
വിശ്വാസികളെ വിശ്വാസത്തിന്റെ വഴിക്ക് വിടുക
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി, കോടതിയെ തെറ്റിദ്ധരിപ്പിച്ചു പിണറായി സര്‍ക്കാര്‍ സമ്പാദിച്ചെടുത്തതായി വേണം കണക്കാക്കാന്‍. സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്പര്യം മാത്രം ലക്ഷ്യംവെച്ചുകൊണ്ടാണു സത്യവാങ്മൂലം കൊടുത്തത്. ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യാനോ ഇല്ലാതാക്കാനോ തീരുമാനിക്കേണ്ടത് തന്ത്രിമാരും വിശ്വാസികളും ക്ഷേത്രം ട്രസ്റ്റിമാരും മറ്റും കൂടിയാണ്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ വൈകുന്നേരത്തെ അത്താഴ പൂജ കഴിഞ്ഞേ ഉള്ളില്‍ കടക്കാന്‍ പാടുള്ളൂ. ആ സമയത്താണ് രാജരാജേശ്വരന്റെ കൂടെ ചെറുകുന്നത്തമ്മയും ഉണ്ടാവുക. നമ്പൂതിരി സ്ത്രീകള്‍ ക്ഷേത്രത്തിന്റെ മതിലിന് പുറത്ത്പോലും കടക്കാന്‍ പാടില്ലെന്നാണ് നിയമം. ഈ ക്ഷേത്രത്തില്‍ എപ്പോഴും വേദഘോഷങ്ങള്‍ നടക്കാറുണ്ടെന്നാണ് വിശ്വാസം. പുരുഷന്മാര്ക്കും നിയന്ത്രണങ്ങളുള്ള സ്ഥലമുണ്ട്.
വിശ്വാസത്തിന്റെ കാര്യം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തയ്യാറാകണം. ശബരിമലയില്‍ ഞങ്ങള്‍ക്കു കടന്നേ പറ്റൂ എന്നു ഭൂരിഭാഗം യുവതികളും പറയുന്നില്ല. അവര്‍ വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറുമാണ്. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കാന്‍വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമാണിത്.
എന്‍.കെ.ഇ.ചന്ദ്രശേഖരന് നമ്പൂതിരിപ്പാട്
തളിപ്പറമ്പ്
ദുരിതാശ്വാസം ഇങ്ങനെ പോരാ
പ്രളയദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നത് എന്ന് ദുരിതബാധ പ്രദേശങ്ങളിലെ ജനങ്ങള്‍ ആവലാതി പറഞ്ഞു തുടങ്ങി.പ്രളയസമയത്ത് കണ്ട ജനകീയ കൂട്ടായ്മ നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ തികച്ചും പരാജയപ്പെട്ടു. കോളനിഭരണരീതികള് തുടരുന്നത് ലജ്ജാവഹം തന്നെ. ജനങ്ങളുടെ ഔദാര്യത്തില്‍ ലഭിച്ച കസേരകളില്‍ അള്ളിപ്പിടിച്ച് ഇരിക്കാതെ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് ഭൂമിയിലേക്ക് ഇറങ്ങിയാല്‍ വളരെ ഉപകാരം.പ്രസംഗങ്ങളും,പ്രസ്താവനകളും,പരസ്യങ്ങളും കൊണ്ട് ജനങ്ങള്‍ തൃപ്തരല്ല. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് ജനങ്ങളുടെ അത്യാവശ്യകാര്യങ്ങള്‍ക്ക് വേണ്ട വിലയേറിയ സമയവും,സഹായങ്ങളും പാഴാക്കുന്നു. .
വിജയകുമാര്‍,തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: