തുറന്നു പറയാന്‍ ഭയപ്പെട്ടിരുന്ന, തുറന്നു പറഞ്ഞാല്‍ അപമാനിതരാകുമെന്ന് കരുതിയിരുന്ന ചിലതെല്ലാം സ്ത്രീകള്‍ ഭയപ്പാടേതുമില്ലാതെ തുറന്നു പറഞ്ഞ് ചരിത്രം സൃഷ്ടിക്കുകയാണ്. ആ തുറന്നു പറച്ചില് സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. പ്രമുഖരായ പലരും അവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്ത അതിക്രമങ്ങളുടെ പേരില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നു. ഇരകള്‍ അതെല്ലാം തുറന്നു പറയുമോ എന്ന ഭയം, സ്ത്രീ ശാക്തീകരണത്തിന്റെ, സ്ത്രീയുടെ അഭിമാനം സ്ഥാപിച്ചെടുക്കലിന്റെ പുതിയ വഴിയാകുകയാണ് ലോകമെങ്ങും പടരുന്ന ‘മീ ടു’ ക്യാമ്പെയിന്. ‘ഞാനും ഇര’യാണെന്ന് ഭയലേശമില്ലാതെ തുറന്നു പറയാന്‍ സ്ത്രീ തയ്യാറാകുമ്പോഴാണ് അവളുടെ ആത്മാഭിമാനം ഉയരുന്നത്. കുറ്റവാളിക്ക് അപ്പോഴാണ് കീഴടങ്ങേണ്ടി വരുന്നത്.
2006ലാണ് ഈ തുറന്നു പറച്ചിലിന് തുടക്കം കുറിച്ചതെങ്കിലും അടുത്ത കാലത്താണ് പൊതു സമൂഹം ശ്രദ്ധിച്ചതും തുറന്നു പറച്ചിലുകാര്‍ക്ക് സമൂഹത്തിന്റെ പിന്തുണ ലഭിച്ചതും. സമൂഹ മാധ്യമങ്ങള്‍ പ്രതികരിക്കാനുള്ള പൊതുയിടമായി സമൂഹം തെരഞ്ഞെടുത്തതിനു ശേഷമാണത്. സാമൂഹ്യ പ്രവര്‍ത്തകയായ തരാന ബര്‍ക്ക് എന്ന അമേരിക്കന്‍ വനിത തനിക്ക് നേരിടേണ്ടിവന്ന ലൈംഗീകാതിക്രമം തുറന്നു പറഞ്ഞപ്പോള്‍ അന്ന് പലരും നെറ്റി ചുളിച്ചു. ലൈംഗീകാതിക്രമത്തിന് ഇരയാകുന്ന സ്ത്രീയെ സമൂഹം കണ്ടിരുന്നത് നല്ല കണ്ണോടെയായിരുന്നില്ല അന്ന്. ഇന്നും ആ മനഃസ്ഥിതിക്ക് വലിയമാറ്റമൊന്നും വന്നിട്ടുമില്ല. ലൈംഗീകാതിക്രമത്തിനിരയായ സ്ത്രീയോട്, ശരിക്കും ഇരയോട് ക്രൂരനായ വേട്ടക്കാരന്റെ മനോഭാവത്തോടെയാണ് സമൂഹം പ്രതികരിക്കുന്നത്. എല്ലായിടത്തും അവള് ഒറ്റപ്പെടുന്നു. ആ ഒറ്റപ്പെടല്‍ അനുഭവത്തിന്റെ ക്രൂരമുഖം പലരും അനുഭവിച്ചിട്ടുള്ളതിനാലാണ് ഇരയുടെ പേര് പുറത്തു പറയുന്നതും പ്രസിദ്ധീകരിക്കുന്നതുമെല്ലാം കുറ്റമായി മാറിയത്. അത്തരം സാഹചര്യത്തിലും ഞാനും ഇരയാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ സ്ത്രീ തയ്യാറാകുമ്പോഴാണ് ‘നല്ല സമൂഹം’ അവള്‍ക്ക് പിന്തുണയുമായി രംഗത്തു വരുന്നത്. ലോകമെങ്ങും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.
ഹോളിവുഡിലെ സിനിമാ നടിമാരില്‍ നിന്നാണ് സമീപകാലത്ത് തുറന്നു പറച്ചിലുകള്‍ തുടങ്ങിയത്. സിനിമയില്‍ പിടിച്ചു നില്‍ക്കാനായി, അവസരങ്ങള്‍ക്കായി അവര്‍ക്ക് പലരുടെയും ഇംഗിതത്തിന് വഴങ്ങേണ്ടിവന്നു. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയാണ് തുറന്നു പറച്ചിലിന് തുടക്കമിട്ടത്. പിന്നീട് തുടരെ, ഒന്നിനു പിറകെ ഒന്നായി ഹോളിവുഡിലെ ‘വിലപ്പട്ട’ നടിമാരെല്ലാം തങ്ങളുടെ അനൂഭവങ്ങള്‍ സമൂഹത്തോട് വിളിച്ചു പറഞ്ഞു. തുറന്നു പറച്ചിലുകള്‍ക്ക് അവരെല്ലാം വേദിയാക്കിയത് സമൂഹ മാധ്യമങ്ങളെയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം അവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഒരു പത്രാധിപര്‍ക്കും കത്തിവെയ്ക്കാനും വിലപേശാനുമുള്ള അവസരം നല്‍കാതെ സമൂഹമാധ്യമങ്ങളിലെ പൊതുഇടത്തെ അവര്‍ തങ്ങളുടെ പ്രതികരണത്തിനുള്ള, വിളിച്ചു പറയലിനുള്ള വേദിയാക്കി.
ഒസ്കര് ജേതാവും നിര്‍മ്മാതാവുമായ ഹാര്‍വി വൈന്‍സ്റ്റിനെതിരെ പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത് ലോകം മുഴുവന്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ലോക സിനിമയില്‍ അത്രത്തോളം സ്വാധീനമുള്ള വ്യക്തിയായിരുന്നു ഹാര്‍വി വൈന്സ്റ്റിന്. അഭിനയ മോഹവുമായി ഹോളിവുഡിലെത്തിയ എറിക റോസന്‍ബൗം എന്ന നടി താന്‍ അകപ്പെട്ട കെണിയക്കുറിച്ച് ഉള്ളുതുറന്നു. പരിചയപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഹാര്‍വി വൈന്സ്റ്റിന് പറഞ്ഞു, സഹകരിച്ചാല്‍ ഉയരങ്ങളിലെത്തിക്കാമെന്ന്. ലോകത്തിന് അതൊരു തിരിച്ചറിവായിരുന്നു. ലോകമെങ്ങുമുള്ള സിനിമാസാഹചര്യം അത്തരത്തിലാണ്. സ്ത്രീ കീഴ്പ്പെട്ടാല്‍ മാത്രമേ ഉയരങ്ങളിലെത്താനാകൂ. അവിടെ കഴിവല്ല വിലയിരുത്തപ്പെടുന്നത്. നിര്‍മ്മാതാവിനോ സംവിധായകനോ നായകനടനോ….അവര്‍ക്ക് കീഴ്പ്പെടുമ്പോഴാണ് ഉയരേക്ക് പറക്കാന്‍ സ്ത്രീക്കാകുക.
സൂപ്പര്‍ താരങ്ങളായ ആഞ്ചലീനജോളിയും ഗ്വന്നത്ത് പാള്‍ട്രോയും അടക്കം പ്രമുഖരായ പലരും തങ്ങള്‍ അനുഭവിച്ച ചൂഷണങ്ങളുടെ കഥകള്‍ തുറന്നു പറഞ്ഞപ്പോള്‍ ഹോളിവുഡെന്ന് മാത്രമല്ല, ലോകം മുഴുവന്‍ ഞെട്ടി. ‘ഷേക്സ്പിയര് ഇന്‍ ലൗ’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ പ്രശസ്തയായ ഗ്വന്നത്ത് പാള്‍ട്രോയ്ക്ക് ‘എമ്മ’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നിര്‍മ്മാതാവ് ഹാര്‍വി വൈന്‍സ്റ്റിനില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. ഹാര്‍വി വൈന്സ്റ്റിന് ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തതിന്റെ കാരണമാണ് അഞ്ചലീന ജോളി വെളിപ്പെടുത്തിയത്. ആ തുറന്നു പറച്ചിലുകള്‍ മറ്റു പലര്‍ക്കും പ്രചോദനമായി. ലോകം മുഴുവന്‍ അത്തരം തുറന്നു പറച്ചിലുകളുടെ തരംഗമുണ്ടാകാന്‍ അതിടയാക്കി. ബോളിവുഡ് നടി ഐശ്വര്യറായി ബച്ചനെ തനിച്ച് കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചയാളാണ് ഹാര്‍വി വൈന്സ്റ്റിന്.
അഭിനയമോഹവുമായി എത്തുന്ന പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെ മുതലെടുക്കുകയാണ് ഹാര്‍വി വൈന്സ്റ്റിന് ചെയ്തത്. പണവും സ്വാധീനവുമുള്ള പുരുഷന്റെ ധാര്‍ഷ്ട്യത്തിനും ലൈംഗിക അരാജകത്വത്തിനും സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നു. ലോകമെങ്ങുമുള്ള സിനിമാ മേഖല പുരുഷ കേന്ദ്രീകൃതമാണ്, നമ്മുടെ മലയാളം ഉള്‍പ്പടെ. ലോകത്തെമ്പാടുമുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം മലയാളത്തിലേക്കും വരുന്നുണ്ടെങ്കിലും രാഷ്ട്രീയമായ സ്വാധീനങ്ങളിലും പകപോക്കലിലും പെട്ട് അത് എരിഞ്ഞടങ്ങുകയാണ്. അതിനാല്‍ തന്നെ ‘മീ ടൂ’ പ്രസ്ഥാനത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നമ്മുടെ നാട് സ്വീകരിക്കാന്‍ വഴിയില്ലെന്നു വേണം കരുതാന്‍. ഹോളിവുഡും കടന്ന് നമ്മുടെ കൊച്ചു കേരളത്തില്‍ വരെ അതിന്റെ അലയൊലികള്‍ വന്നു നില്ക്കുന്ന സാഹചര്യത്തില്‍ ‘അച്ഛനെ തല്ലിയാലും രണ്ടുണ്ട് കാര്യം’ എന്ന നിലയിലാണ് മലയാളിയതിനെ സ്വീകരിക്കുന്നത്.
ബോളിവുഡില്‍ നടന് നാനാ പടേക്കറിനെതിരേ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകളാണ് ഇന്ത്യന്‍ സിനിമയിലും പുതിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 2008ല്‍ സിനിമാ സെറ്റില്‍വച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി സമീപിച്ചെന്നാണു നടിയുടെ ആരോപണം. സിനിമാനിര്‍മാതാവും തിരക്കഥാകൃത്തുമായ അലോക്നാഥിനെതിരെ ലൈംഗികാരോപണവുമായി സിനിമാപ്രവര്‍ത്തക വിന്റനന്ദയും രംഗത്തെത്തി. 20 വര്ഷംമുന്പു തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ബോളിവുഡ് നിര്‍മ്മാതാവ് ഗൗരംഗ് ഡോഷി 2007ല്‍ നിരവധി തവണ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി നാടക ചലച്ചിത്ര നടി ഫ്ളോറ സാനിയും രംഗത്തെത്തി. അങ്ങനെ നിരവധി പേര് തുറന്നു പറച്ചിലുകാരായി.
മലയാള നടന് മുകേഷിനെതിരെയും തുറന്നു പറച്ചിലുണ്ടായി. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് എന്ന യുവതിയാണ് രംഗത്ത് വന്നത്. സിനിമ വിട്ട് സമൂഹത്തിന്റെ മറ്റ് മേഖലകളിലും ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ പത്രപ്രവര്‍ത്തകനായിരിക്കുമ്പോള്‍ അതിക്രമം നടത്തിയെന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉണ്ടായിരിക്കുന്നത്. ‘മീ ടൂ ക്യാമ്പെയിന്’ സ്ത്രീയുടെ ആത്മാഭിമാനം ഉയര്‍ത്തുകയും സ്ത്രീശാക്തീകരണത്തിന് വഴിവെക്കുകയും ചെയ്യും. എന്നാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും കരുതിയിരിക്കുക തന്നെവേണം.
തുറന്നു പറച്ചിലുകള്‍ സ്ത്രീയുടെ സ്ഥാനത്തെ ഉയരത്തിലെത്തിക്കുന്നു. ലൈംഗീകാതിക്രമത്തിനിരയാകുന്ന സ്ത്രീയെ കാഴ്ചവസ്തുവാക്കിയിരുന്നവരുടെ മുന്നിലേക്ക്, ഇവന് കുറ്റവാളിയാണ്, അതിനു തെളിവ് ഞാനാണ്, ഞാനാണ് ഇര എന്ന് ചൂണ്ടിക്കാട്ടി അവള് എത്തുമ്പോള്‍ തകര്‍ന്നു വീഴുന്നത് വിഗ്രഹങ്ങളാണ്. ഇവിടെ ഇരയുടെ അഭിമാനം ഉയരുകയും വേട്ടക്കാരന്റെ മാനം പോകുകയും ചെയ്യുന്നു. ‘മീ ടൂ’ പ്രസ്ഥാനത്തിനൊപ്പം ലോകവും ചേരുന്നത് അതിനാലാണ്. ഒളിഞ്ഞിരിക്കുന്ന അക്രമികള്‍ വിജയിച്ചു എന്ന് കരുതുകയേ വേണ്ട. അവര്‍ക്കിനി ഉറക്കമില്ലാത്ത കാലമാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പലരും തുറന്നു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: